ബെംഗളൂരു : ഐ.എസ്.ആർ.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-05 വഹിച്ചുകൊണ്ടുള്ള ജി.എസ്.എൽ.വി. എഫ്17 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡിൽനിന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം.
ഇന്ത്യൻ ഭൂപ്രദേശത്തിന്റെ തത്സമയ ചിത്രം നൽകാൻ ശേഷിയുള്ള ജിയോ ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ്–1എ (ഇഒഎസ്–05) ആണ് ഭ്രമണപഥത്തിലെത്തിച്ചത്. GISAT-1A എന്ന പേരിലും അറിയപ്പെടുന്ന EOS-05 ചുഴലിക്കാറ്റ്, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ നിരീക്ഷണത്തിന് സഹായമാകും.
ഐഎസ്ആർഒയുടെ ഈ സാമ്പത്തികവർഷത്തെ ആദ്യ വിജയമാണ് ഇതെന്ന് ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു.ഈ വർഷം ഐഎസ്ആർഒ ആറ് വിക്ഷേപണങ്ങൾ കൂടി ലക്ഷ്യമിടുന്നുണ്ടെന്നും ഗഗൻയാന്റെ ആളില്ലാ ബഹിരാകാശ ദൗത്യത്തിനായുള്ള പ്രവർത്തനങ്ങൾ ഊർജസ്വലമായി പുരോഗമിക്കുകയാണെന്നും അഅദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.





