തിരുവല്ല : മോഷ്ടിച്ച ബൈക്കുമായി തിരുവല്ലയിലെത്തി മോഷണശ്രമം നടത്തിയ കൗമാരക്കാരനടങ്ങിയ മൂവർ സംഘത്തെ തിരുവല്ല പോലീസ് സംഘം പിടികൂടി കോട്ടയം പോലീസിന് കൈമാറി. പന്തളം കൂരമ്പാല സൗത്ത് തെങ്ങുംവിളയിൽ വീട്ടിൽ അഭിജിത്(21), പന്തളം കടയ്ക്കാട് പണ്ടാരത്തിൽ തെക്കെപ്പാറ വീട്ടിൽ ജിഷ്ണു (19), കൗമാരക്കാരൻ (17) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി പെരുന്തുരുത്തിയിൽ ഒരു ഫർണിഷിങ് ഷോപ്പിനോട് ചേർന്നുള്ള മുറിയുടെ പൂട്ട് തല്ലിപ്പൊളിക്കുന്നതായുള്ള വിവരം തിരുവല്ല പോലീസിൽ ലഭിച്ചതുപ്രകാരം രാത്രികാലപട്രോളിംഗ് സംഘം പെട്ടെന്നു സ്ഥലത്തെത്തി. പൂട്ടുപൊളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കടയിലെ ജീവനക്കാരൻ ഓടിയെത്തിയപ്പോഴേക്കും മോഷണസംഘത്തിലെ രണ്ടുപേർ ഓടി രക്ഷപെട്ടു, ഒരാളെ പിടികൂടി തടഞ്ഞുവച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എറണാകുളം ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞശേഷം ഈയിടെയാണ് അഭിജിത് പുറത്തിറങ്ങിയത്. പന്തളത്തും പരിസരപ്രദേശങ്ങളിലും ‘ബ്ലാക്ക് മാൻ ‘ മോഡൽ മോഷണപരമ്പര നടത്തി ജനങ്ങളെ ഭയചകിതരാക്കി ഉറക്കം കെടുത്തിയ കേസിൽ ഒന്നാം പ്രതിയുമാണ്. 17 കാരനും അഭിജിത് പ്രതിയായ ഈ മോഷണ കവർച്ചാ പരമ്പര കേസുകളിൽ ഉൾപ്പെട്ടിരുന്നു. ഇയാൾ മുമ്പ് മൊബൈൽ മോഷണത്തിന് തിരുവല്ല പോലീസെടുത്ത കേസിലും ഉൾപ്പെട്ടു. ജിഷ്ണു പന്തളം പോലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ പ്രതിയായിട്ടുള്ളതായും അന്വേഷണത്തിൽ വ്യക്തമായി.
ഓടൻ ശ്രമിച്ച മോഷ്ടാക്കളെ പോലീസ് ഓടിച്ച് ഇട്ട് പിടിച്ച് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തിന്റെ കഥ ചുരുളഴിഞ്ഞത്. കോട്ടയം ഈസ്റ്റ് പോലീസിന് മൂവരെയും തിരുവല്ല പോലീസ് കൈമാറി. പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷ്, എ എസ് ഐ ബിനുകുമാർ, സി പി ഓമാരായ സന്തോഷ് കുമാർ, വിനോദ് മുരളി, ശ്യാം എസ് പണിക്കർ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.