പത്തനംതിട്ട : തിരുവാഭരണ പാതയുടെ മോചനത്തിനായി മാർച്ച് 30-ന് പത്തനംതിട്ടയിൽ 24 മണിക്കൂർ ഉപവാസം നടത്തുവാൻ അഖിലഭാരത അയ്യപ്പസേവസംഘം കേരള സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. 2022 ഒക്ടോബർ 19-ന് ഹൈക്കോടതി തിരുവാഭരണ പാതയിലെ കയ്യേറ്റം ഒഴിപ്പിക്കൽ ഉത്തരവ് നൽകിയിട്ടും നാളിതുവരെ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറാകാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഉപവാസം സംഘടിപ്പിക്കുന്നത്.
നിയമപരമായി പാതയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് വരെയും, പാത സഞ്ചാരയോഗ്യമാക്കുന്നത് വരെയും, അയ്യപ്പ ഭക്തരെയും സംഘടിപ്പിച്ചു സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതിനും, അടുത്ത മണ്ഡലകാലം ആരംഭിക്കുന്ന ദിവസം പന്തളത്തു നിന്നും കെട്ടു നിറച്ചു തിരുവാഭരണ പാതയിലൂടെ ശബരിമലയിലേക്ക് യാത്ര ചെയ്യുന്നതിനും യോഗത്തിൽ തീരുമാനിച്ചു.
പത്തനംതിട്ട ജില്ലാ കളക്ടർക്ക് നിവേദനം നൽകുവാനും വിവിധ സംസ്ഥാനങ്ങളിൽ നിന്നും അയ്യപ്പ ഭക്തരെ ഈ പരിപാടികളിൽ പങ്കെടുപ്പിക്കണമെന്നും, അയ്യപ്പ സേവ സംഘം ദേശീയ നേതൃത്ത്വത്തിന്റെ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. കേരള സംസ്ഥാന പ്രസിഡന്റ് മോഹനൻ കൊടകര അധ്യക്ഷതവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി വിജയകുമാർ, സെക്രട്ടറിമാരായ മോഹൻ കെ നായർ, പ്രസാദ് കുഴികാല, ദേശീയ വൈസ് പ്രസിഡന്റ് സതീഷ് കാക്കനാട്, സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജഗോപാൽ, ബാബു കല്ലൂത്തറ, ഷാജി ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു.






