കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുടെ മാനവ ശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആശയക്കൂട്ടായ്മ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്നു. വർധിച്ച് വരുന്ന ലഹരി ഉപയോഗം, അക്രമവാസന, ആത്മഹത്യാ പ്രവണത തുടങ്ങിയ സാമൂഹ്യ വിപത്തുകളുടെ പശ്ചാത്തലത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടവക – ഭദ്രാസന – സഭാ തലങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി ആയിരുന്നു ആശയക്കൂട്ടായ്മ സംഘടിപ്പിച്ചത്.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ വർഗീസ് പുന്നൂസ് വിഷയാവതരണം നടത്തി.
മാനവ ശാക്തീകരണ വിഭാഗം പ്രസിഡന്റ് ഗീവർഗീസ് മാർ കൂറിലോസ്, കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്ക്കൂൾസ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് , പ്രാർത്ഥനായോഗം പ്രസിഡന്റ് മാത്യൂസ് മാർ തേവോദോസിയോസ്, യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ യൂലിയോസ്, എം.ജി.ഒ.സി.എസ്.എം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ സെറാഫിം, മദ്യ വർജ്ജന സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നീ മെത്രാപ്പോലീത്തമാർ ചർച്ചകൾക്ക് നേതൃത്വം നൽകി.