ന്യൂഡൽഹി: പ്രശസ്ത പിന്നണിഗായിക ആശാ ഭോസ്‌ലെയുടെ സംസ്‌കാരം ഇന്ന്. വൈകിട്ട് നാലിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.നിരവധി പ്രമുഖര്‍ ഇന്നലെ ആശാ ഭോസ്‌ലെയുടെ വസതിയിൽ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള പ്രമുഖരും ആശാ ഭോസ്‌ലെയുടെ മരണത്തില്‍ അനുശോചനം അറിയിച്ചിരുന്നു.
ഞായറാഴ്ച ഉച്ചയോടെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ വച്ചായിരുന്നു ആശാ ഭോസ്ലെയുടെ അന്ത്യം. ഹൃദയാഘാതവും, ശ്വാസകോശ സംബന്ധവുമായ പ്രശ്‌നങ്ങളോടെ ശനിയാഴ്ചയാണ് ആശാ ഭോസ്ലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശാ ബോസ്ലെയുടെ മരണത്തോടെ ഇന്ത്യന്‍ സിനിമ ഗാന രംഗത്തെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്.
800ലധികം ചിത്രങ്ങളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുള്ള ആശ ഒരു വെഴ്‌സ്‌റ്റൈല്‍ സിംഗറായിട്ടാണ് അറിയപ്പെടുന്നത്. ക്ലാസിക്കല്‍, കാബറേ, പോപ്പ്, ഗസലുകള്‍ എന്നിവയിലൂടെ അനായാസമായി പാടാന്‍ ആശ ഭോസ്ലെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍ ആശയെ തേടിയെത്തിയിട്ടുണ്ട്.






