തിരുവല്ല : കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. ഇരവിപേരൂർ തിരുവാമനപുരത്തെ പാടശേഖരത്തിൽ കാണാതായ കറ്റോട് ഇരുവള്ളിപ്പറ വാഴക്കൂട്ടത്തിൽ വീട്ടിൽ സാബു – രമ്യ ദമ്പതികളുടെ മകൻ ജെറോ ഏബ്രഹാം സാബു(17) ൻ്റെ മൃതദേഹമാണ് ഈരാറ്റുപേട്ടയിൽ നിന്നും എത്തിയ മുങ്ങൽ സംഘം നടത്തിയ പരിശോധനയിൽ പാടശേഖരത്തിന്റെ അടിത്തട്ടിൽ നിന്നും ഇന്ന് (വ്യാഴം) രാവിലെ ഏഴ് മണിയോടെ കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് ജെറോ അടങ്ങുന്ന അഞ്ചംഗ സംഘം കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഒഴുക്കിൽപ്പെട്ടു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജെറോ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.
ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ കുട്ടികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. തുടർന്ന് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് ആരംഭിച്ച തെരച്ചിൽ ജെറോയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തിരുമൂലപുരം ബാലികാ മഠം ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയാണ് മരിച്ച ജെറോ.