തിരുവനന്തപുരം : അമ്പലമുക്കിലെ അലങ്കാരച്ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരി വിനീത(38) കൊല്ലപ്പെട്ട കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം സെഷന്‍സ് കോടതിയുടേതാണ് വിധി.കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശിയാണ് പ്രതി .ഇയാൾ പേരൂർക്കട സർക്കാർ ആശുപത്രിക്ക് സമീപമുള്ള ചായക്കടയിൽ ജോലിചെയ്തു വരികയായിരുന്നു.
2022 ഫെബ്രുവരി ആറിനാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്.വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപ്പവന്‍റെ മാല സ്വന്തമാക്കാനായാണ് കൊലപാതകം .സ്വർണമാലയുമായി രക്ഷപ്പെട്ട പ്രതിയെ ഫെബ്രുവരി 11 ന് തിരുനൽവേലിയിൽ വച്ചാണ് പോലീസ് പിടികൂടിയത്.
തമിഴ്നാട്ടിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രാജേന്ദ്രൻ കേരളത്തിലെത്തിയത് . ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ഫോറൻസിക് തെളിവുകളും സാഹചര്യ തെളിവുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.