ആറന്മുള : ചരിത്ര പ്രസിദ്ധമായ ആറന്മുള വഴിപാട് വള്ളസദ്യകൾ ജൂലൈ 19 മുതൽ സെപ്റ്റംബർ 16 വരെ നടക്കും. 51 പള്ളിയോടങ്ങൾ ഇക്കുറി വള്ളസദ്യയിൽ പങ്കെടുക്കും. ഇതുവരെ 490 സദ്യകൾ ബുക്കുചെയ്തുകഴിഞ്ഞു. റെസ്ക്യൂ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
പള്ളിയോടകരകളെ സ്വീകരിക്കുന്നതിന് ക്ഷേത്രക്കടവിലെക്കുള്ള വടക്കേ ഗോപുരവഴിയാണ് ഉപയോഗിക്കുക. പൊതുജനങ്ങൾക്കായി ഭഗവതിക്ഷേത്ര നടവഴി ക്ഷേത്രക്കടവിലേക്ക് പ്രത്യേക വഴി സജ്ജമാക്കിയിട്ടുണ്ട്. നൂറുകണക്കിന് ടാപ്പുകൾ കൈകഴുകുന്നതിനായി മൂന്ന് സ്ഥലത്തായി സജ്ജമാക്കി പൊതുജനങ്ങൾക്ക് വിശ്രമിക്കാൻ ക്ഷേത്രത്തിന് വടക്ക് മുറ്റത്ത് വലിയ പന്തൽ തയാറാക്കിയിട്ടുണ്ട് ആദ്യ ദിവസം 10 സദ്യകൾ നടക്കും.
കീഴ്‌ച്ചേരിമേൽ,തെക്കേമുറി,കോടി
വള്ളസദ്യ സമാപിക്കുന്ന സെപ്റ്റംബർ 16 വരെ പള്ളിയോടങ്ങൾക്ക് സുരക്ഷയൊരുക്കി റെസ്‌ക്യു ടീം ഉണ്ടാകും. ഫയർ ഫോഴ്സ് സ്കൂബ ടീം, രണ്ട് ബോട്ടുകൾ എന്നിവ സ്റ്റാർട്ടിങ് പോയിന്റ് മുതൽ ജവാൻ കടവ് വരെ പമ്പാനദിയിൽ പള്ളിയോടങ്ങൾക്ക് സുരക്ഷ ഒരുക്കും.പള്ളിയോടങ്ങളുടെ എണ്ണം കൂടുന്നത് അനുസരിച്ചു ബോട്ടുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും. പടിഞ്ഞാറ് നിന്നും തുഴഞ്ഞെത്തുന്ന പള്ളിയോടങ്ങൾക്ക് ആഞ്ഞിലിമൂട്ടിൽകടവ് പാലം കടക്കുന്നതിന് ബോട്ട് സഹായം നൽകും.
വള്ളസദ്യക്കും മറ്റു ആവശ്യങ്ങൾക്കും ദൂരസ്ഥലത്തുള്ള പള്ളിയോടങ്ങളെ ക്ഷേത്ര കടവിൽ എത്തിക്കുന്നതിന് പ്രത്യേകം സൗകര്യം ഏർപ്പെടുത്തും. പള്ളിയോടത്തിലെ എല്ലാ തുഴച്ചിൽകാർക്കും 2 മാസത്തേക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്.
കെ എസ്ആആർടിസി ബഡ്ജറ്റ് ടൂറിസം സെൽ 500 സർവിസുകളിലായി പഞ്ചപാണ്ഡവ തീർത്ഥയാത്ര സംഘം ആറന്മുള സദ്യയിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. പാറശ്ശാല മുതൽ കാസർഗോഡുവരെ 89 ഡിപ്പോകളിൽ നിന്ന് ദിവസേന 8 ബസ്സുകളിലായി 400 ൽ പ്പരം ആളുകൾ സദ്യയിൽ പങ്കെടുക്കാൻ എത്തിച്ചേരും. 20 സദ്യാലയങ്ങളിലായി 16 സദ്യ കോൺട്രാക്ടർമാർ ആണ്സദ്യ ഒരുക്കുന്നത്. ആരോഗ്യവകുപ്പിൻ്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് സദ്യാലയങ്ങളും സദ്യയും ഒരുക്കുന്നത്.





