തിരുവനന്തപുരം : ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസം ഒരുക്കാൻ വനിത ശിശുവികസന വകുപ്പ് വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ ഒരുക്കുന്നു. 50 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാർ എസ്. എ. എസ്. സി. ഐ ഫണ്ടിൽ നിന്ന് വായ്പയായി നൽകുന്ന തുകയാണ് പദ്ധതിക്കായി വിനിയോഗിക്കുക.
സംസ്ഥാനത്താകെ പത്ത് ഹോസ്റ്റലുകൾ നിർമിക്കും. ആറെണ്ണത്തിന്റെ നിർമാണത്തിന് വർക്ക് ഓർഡർ നൽകിക്കഴിഞ്ഞു. ബാക്കിയുള്ള ഹോസ്റ്റലുകളുടെ വർക്ക് ഓർഡർ ഉടൻ നൽകും.ഇടുക്കി ചെറുതോണി (12.10കോടി), വാഴത്തോപ്പ് (10.64 കോടി), ആലപ്പുഴ മാവേലിക്കര (12.28 കോടി), പടനാട് (12.27 കോടി), കണ്ണൂർ മട്ടന്നൂർ (14.44 കോടി), കോഴിക്കോട് (14.15 കോടി ), പത്തനംതിട്ട റാന്നി (10.10 കോടി), കോട്ടയം ഗാന്ധി നഗർ (18.18 കോടി), തൃശൂർ മുളംകുന്നത്തുകാവ് (13.65 കോടി), തിരുവനന്തപുരം ബാലരാമപുരം (2.19 കോടി) എന്നിവിടങ്ങളിലാണ് ഹോസ്റ്റലുകൾ ഒരുക്കുന്നത്. ആകെ 633 ബെഡുകളാണ് ഹോസ്റ്റലുകളിലുണ്ടാവുക.
120 കോടി രൂപ ചെലവിലാണ് ഹോസ്റ്റലുകൾ നിർമിക്കുന്നത്. ആദ്യ ഗഡുവായി 79.20 കോടി രൂപ ലഭിച്ചു. ഏഴ് ഹോസ്റ്റലുകളുടെ നിർമാണ ചുമതല ഹൗസിംഗ് ബോർഡിനും മൂന്നെണ്ണത്തിന്റെ ചുമതല വനിതാ വികസന കോർപറേഷനുമാണ്.






