ആലപ്പുഴ: ജില്ലയിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് 112 വീടുകൾ ഭാഗികമായും പത്ത് വീടുകൾ പൂർണ്ണമായും നശിച്ചു.
മേയ് 23 വെള്ളിയാഴ്ച മുതൽ 26 വരെ ആകെ 141 വീടുകൾ ഭാഗികമായും 12 വീടുകൾ പൂർണ്ണമായും നാശിച്ചിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും വിവിധ സ്ഥലങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ രണ്ട് പേര് മരണപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജില്ലയിൽ നിലവിൽ കാലവസ്ഥ നിരീക്ഷണ വകുപ്പ് നാളെ യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. ജില്ലയിലെ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ മൃഗസംരക്ഷണ വകുപ്പും ഫിഷറീസ് വകുപ്പും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
ചേർത്തല ഭാഗികമായി തകർന്ന വീടുകൾ 45 പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, അമ്പലപ്പുഴ ഭാഗികമായി തകർന്ന വീടുകൾ 41 പൂർണ്ണമായി തകർന്ന വീടുകൾ അഞ്ച്, കുട്ടനാട് ഭാഗികമായി തകർന്ന വീടുകൾ 20 പൂർണ്ണമായി തകർന്ന വീടുകൾ മൂന്ന്, കാർത്തികപ്പള്ളി ഭാഗികമായി തകർന്ന വീടുകൾ 11 പൂർണ്ണമായി തകർന്ന വീടുകൾ ഒന്ന്, മാവേലിക്കര ഭാഗികമായി തകർന്ന വീടുകൾ 12, ചെങ്ങന്നൂർ ഭാഗികമായി തകർന്ന വീടുകൾ 12 പൂർണ്ണമായി തകർന്ന വീടുകൾ രണ്ട് എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിൽ സംഭവിച്ച നാശനഷ്ടത്തിൻ്റെ കണക്ക്.