തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ റോബോട്ടിക്ക് സർജറി വിഭാഗമായ ബിലീവേഴ്‌സ് അഡ്വാൻസ്ഡ് സെന്റർ ഫോർ റോബോട്ടിക് സർജറിയുടെ ഉദ്ഘാടനം നടന്നു. കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ റവ. ഫാ. സിജോ പന്തപ്പള്ളിൽ വിഭാഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടറും സിഇഒ യുമായ പ്രൊഫ ഡോ. ജോർജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി.
ഡാവിഞ്ചി സി സർജിക്കൽ സിസ്റ്റം ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഈ കേന്ദ്രം, അത്യാധുനിക സർജിക്കൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മധ്യതിരുവിതാംകൂറിലെ ആദ്യത്തേതാണ്. ഇതോടെ ഏറ്റവും പുതിയ തലമുറ റോബോട്ടിക്സ് സങ്കേതം ഉപയോഗിക്കുന്ന പ്രസ്തുത പ്രദേശത്തെ ഏക ആശുപത്രിയായി ബിലീവേഴ്സ് മാറി. പരമാവധി കൃത്യതയോടും നിയന്ത്രണത്തോടും കൂടി സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്താൻ ഈ സങ്കേതം സർജന്മാരെ സഹായിക്കുന്നു.
ജനറൽ സർജറി, ഗാസ്ട്രോ സർജറി, യൂറോളജി, ഗൈനക്കോളജി വിഭാഗങ്ങളാണ് റോബോട്ടിക്ക് സർജറി സൗകര്യം ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്. ഈ ഉദ്യമം ആരംഭിച്ച ശേഷം, യൂറോളജി, ഗാസ്ട്രോഇന്റസ്റ്റൈനൽ (കൊളോണിക്, ഗാസ്ട്രിക് ), ഹെർണിയ, ഹിസ്റ്റെറെക്ടമി, പിത്താശയ സംബന്ധമായ ശസ്ത്രക്രിയ എന്നിവയുൾപ്പെടെ വിവിധ സ്പെഷ്യാലിറ്റികളിലായി 50 റോബോട്ടിക് ശസ്ത്രക്രിയകൾ ബിലീവേഴ്സ് ആശുപത്രി വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
കുറഞ്ഞ വേദന, കുറഞ്ഞ രക്തനഷ്ടം, ചെറിയ മുറിവുകൾ,വേഗത്തിൽ സുഖം പ്രാപിക്കൽ, നേരത്തെയുള്ള ഡിസ്ചാർജ് എന്നിങ്ങനെ നിരവധി ഗുണങ്ങൾ റോബോട്ടിക് സർജറി വാഗ്ദാനം ചെയ്യുന്നു. ഈ സംവിധാനത്തിലൂടെ ശസ്ത്രക്രിയകളുടെ കൃത്യത വർദ്ധിപ്പിക്കുകയും സങ്കീർണ്ണമായ ശസ്ത്രക്രിയകൾ കൂടുതൽ സുരക്ഷിതമായി നടപ്പിലാക്കാൻ സാധിക്കുകയും ചെയ്യും.






