പത്തനംതിട്ട : ഒരു ലക്ഷം കോടി രൂപ നികുതി വരുമാനം ലഭിക്കുന്ന സംസ്ഥാനമായി വരും വർഷം കേരളം മാറുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കലഞ്ഞൂർ സ്‌കൂൾ മൈതാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചതിലൂടെ നികുതി വർധിപ്പിക്കാതെ വരുമാനം വർധിപ്പിക്കാൻ സാധിച്ചു. മലയോര തീരദേശഹൈവകൾ സംസ്ഥാനത്ത് കൂടുതൽ വ്യവസായവും സാധ്യമാക്കും. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കൂടുതൽ വ്യവസായമാണ് സർക്കാർ ലക്ഷ്യമിടുന്നത്. റോഡ്, ആശുപത്രി, സ്കൂൾ, സാമൂഹ്യ നീതി പെൻഷൻ തുടങ്ങി എല്ലാ മേഖലകളിലുമുള്ള വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്.
കോന്നി മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.മലയോര ഹൈവേയിലൂടെ വലിയ വികസനക്കുതിപ്പാണ് സാധ്യമാകുന്നതെന്ന് അധ്യക്ഷനായ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. ബിഎം ബിസി നിലവാരത്തിലുള്ള റോഡുകൾ ഉൾപ്പെടെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടക്കുന്നതായും എംഎൽഎ പറഞ്ഞു.
വിവിധ മേഖലകളിലായി പൂർത്തീകരിച്ചിട്ടുള്ളതും തുടക്കം കുറിക്കുന്നതുമായ പദ്ധതികളുടെ ഉദ്ഘാടനവും നിർമ്മാണ ഉദ്ഘാടനവുമാണ് ധനകാര്യ മന്ത്രി നിർവഹിച്ചത്.