കോട്ടയം : സര്‍ക്കാര്‍ അനുകൂല നിലപാടിൽ ഉറച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍ .രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതു യോഗത്തിനെത്തിയപ്പോഴായി
സുകുമാരൻ നായര്‍ക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം തേടിയപ്പോഴായിരുന്നു അദ്ദേഹം പ്രതികരിച്ചത്. പ്രതിഷേധങ്ങള്‍ കൊണ്ട് തനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ. പറഞ്ഞ നിലപാടിനെക്കുറിച്ച് പിന്നെയും പിന്നെയും ചോദിക്കേണ്ടതില്ലെന്നും സുകുമാരൻ നായര്‍ പറഞ്ഞു.
നായർ സർവീസ് സൊസൈറ്റിയുടെ വരവ്, ചെലവ് കണക്കും ഇൻകം ആൻഡ് എക്സ്പെന്‍റിച്ചർ സ്റ്റേറ്റ്മെന്‍റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗമാണ് ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തിൽ നടന്നത്.
അതേ സമയം സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സുകുമാരൻ നായർക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ ചർച്ചയാകും. വിവിധ കരയോഗങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. തിരുവനന്തപുരത്തു എൻഎസ്എസ് കരയോഗം ഓഫീസിന് മുന്നിൽ ‘ആദരാഞ്ജലി’ എന്നെഴുതിയ ഫ്ലക്സ് സ്ഥാപിച്ചു . ജി സുകുമാരൻ നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പൂഞ്ഞാര്‍ ചേന്നാട് കരയോഗം ഓഫീസിന് ബാനര്‍ കെട്ടി. അയ്യപ്പ വിശ്വാസികളായ സമുദായാംഗങ്ങളെ സുകുമാരൻ നായർ പിന്നിൽ നിന്ന് കുത്തിയെന്നാണ് ബാനറിലുള്ളത്.






