തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം മുന്നൊരുക്കങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അവലോകന യോഗം ചേര്‍ന്നു. സന്നിധാനത്ത് എല്ലാ വകുപ്പുകളുടെയും സംയുക്ത കണ്‍ട്രോള്‍ വകുപ്പുകളുടെയും സംയുക്ത കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. പമ്പ, ശബരിമല, ഇടത്താവളങ്ങള്‍ കെട്ടിടങ്ങളുടെ കെട്ടുറപ്പ്, അഗ്നിരക്ഷാ സംവിധാനങ്ങള്‍, വൈദ്യുതി സുരക്ഷ എന്നിവ ഉറപ്പ് വരുത്തും.
പൊതുമരാമത്ത് വകുപ്പ് 551 കോടി രൂപയുടെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുക്കും. 300 അധിക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് റെയിൽവെ അറിയിച്ചു. കെഎസ്ആര്‍ടിസി ഇത്തവണ 500 ബസുകള്‍ ലീസിനെടുത്ത് അധികമായി സര്‍വീസ് നടത്തും. അരവണ നിര്‍മാണ പ്ലാന്റിന്റെ ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ദിവസം മൂന്നേകാല്‍ ലക്ഷം അരവണ ഉത്പാദിപ്പിക്കും. സീസണ്‍ ആരംഭിക്കുമ്പോള്‍ 70 ലക്ഷം അരവണ സ്റ്റോക്ക് ഉണ്ടാകും. അപ്പം പായ്‌ക്ക് ചെയ്യുന്നതിന് യന്ത്രവത്കൃത സംവിധാനം ഏര്‍പ്പെടുത്തും. തീര്‍ത്ഥാടനത്തിനിടെ ജീവന്‍ നഷ്ടമാകുന്ന ഭക്തരുടെ കുടുംബങ്ങള്‍ക്കായി എല്‍ഐസിയുമായി ചേര്‍ന്ന് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
മുറി ബുക്ക് ചെയ്യുന്നതുള്‍പ്പെടെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഇത്തവണ ഡിജിറ്റലാക്കും. 600 പുതിയ ബയോ ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കും. നിലയ്‌ക്കലില്‍ ഭക്തര്‍ക്കായി പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. മൂന്ന് കോടി രൂപ മുടക്കി ശബരിമലയില്‍ വിവിധയിടങ്ങളില്‍ പോലീസ് എ.ഐ. കാമറകള്‍ സ്ഥാപിക്കും.
സീതത്തോടില്‍ പുതിയ പ്ലാന്റ് നിലവില്‍ വന്നതോടെ ശബരിമലയില്‍ കുടിവെള്ളത്തിനായി ഇനി ടാങ്കര്‍ ലോറിയെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് ജല അതോറിറ്റി അറിയിച്ചു. മന്ത്രിമാരായ കെ മുരളീധരന്‍, കെ.എം. ഷാജി, പി.കെ. ബഷീര്‍, സി.പി. ജോണ്‍, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഡിജിപി റവാഡ എ. ചന്ദ്രശേഖര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.





