തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് ഗള്‍ഫ് പര്യടനത്തിന് അനുമതി തള്ളിയത്.
വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി അനുമതി തേടിയിരുന്നത്. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാന്‍ പദ്ധതിയിട്ടിരുന്നു. ഈ മാസം 16ന് ബഹ്റൈനില്‍ നിന്ന് പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനം. അന്ന് രാത്രി ബഹ്റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്.
ബഹ്റൈനില്‍ നിന്ന് സൗദിയിലേക്ക് പോകാനായിരുന്നു തീരുമാനം. 17ന് ദമാം, 18ന് ജിദ്ദ, 19ന് റിയാദ് എന്നിവിടങ്ങളില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്നു. 24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു. 30ന് ഖത്തര്‍ സന്ദര്‍ശനവും, നവംബര്‍ 7ന് കുവൈത്തിലും 9ന് അബുദാബിയിലുമായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.