കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര 24, 25 തീയതികളില്‍ കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. ജില്ലയിലെ പുതുയുഗ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു.ഡി.എഫ്. ജില്ലാ നേതൃത്വം അറിയിച്ചു. ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി കോട്ടയം ജില്ലയില്‍ പ്രവേശിക്കുന്ന പുതുയുഗ യാത്രയുടെ ആദ്യ പരിപാടി പാലായില്‍ നടക്കും. രാവിലെ 9-ന് ആശുപത്രി കവലയില്‍ എത്തിച്ചേരുന്ന ജാഥാ ക്യപ്റ്റന്‍ വി.ഡി.സതീശനെയും യാത്രാ അംഗങ്ങളെയും തുറന്ന വാഹനത്തില്‍ സമ്മേളന നഗരിയായ പുഴക്കര മൈതാനിയിലേയ്ക്ക് സ്വീകരിക്കും.
പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ഈരാറ്റുപേട്ടയിലാണ് രണ്ടാമത്തെ പരിപാടി. രാവിലെ 10.30-ന് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനില്‍ യാത്രാ അംഗങ്ങളെ സ്വീകരിക്കും. സെന്‍ട്രല്‍ ജംഗഷ്‌നിലാണ് പൊതുസമ്മേളനം നടത്തുന്നത്. കാഞ്ഞിരപ്പളളി നിയോജക മണ്ഡലത്തിലെ പരിപാടി നടക്കുന്നത് പൊന്‍കുന്നം രാജേന്ദ്ര മൈതാനിയിലാണ്. 11.30-ന് പൊന്‍കുന്നം ഗവ:സ്‌കൂള്‍ ജംഗ്ഷനില്‍ യാത്രാ അംഗങ്ങളെ വരവേല്‍ക്കും. ഇവിടെ നിന്നും പ്രകടനമായാണ് പൊതുസമ്മേളന വേദിയിലേയക്ക് എത്തുന്നത്.
ഉച്ചകഴിഞ്ഞ് 3-ന് ചങ്ങനാശേരി കവലയില്‍ സ്വീകരണം. ബസ് സ്റ്റാന്‍ഡ് പരിസരത്താണ് പൊതുസമ്മേളനം ക്രമീകരിച്ചരിക്കുന്നത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പൊതുസമ്മേളനം നടക്കുന്ന പാമ്പാടി എം.ജി.എം ജംഗ്ഷനില്‍ വൈകുന്നേരം നാലിന് പ്രതിപക്ഷ നേതാവിനെയും സംഘാംഗങ്ങളെയും സ്വീകരിക്കും. തുടര്‍ന്ന് പൊതുസമ്മേളനം നടക്കുന്ന പാമ്പാടി ബസ് സ്റ്റാന്‍ഡ് മൈതാനത്തേക്ക് യാത്രാ അംഗങ്ങളെ തുറന്ന വാഹനത്തില്‍ സ്വീകരിച്ചാനയിക്കും.
കോട്ടയത്താണ് ആദ്യ ദിവസത്തെ സമാപനം. വൈകുന്നേരം അഞ്ചിന് കോട്ടയം ചന്തക്കവലയില്‍ വി.ഡി.സതീശനെയും യാത്രാംഗങ്ങളെയും സ്വീകരിച്ച് പൊതുസമ്മേളനം നടക്കുന്ന തിരുനക്കര മൈതാനത്തേക്ക് ആനയിക്കും. പൊതുസമ്മേളനം ശശി തരൂർ ഉദ്ഘാടനം ചെയ്യും. പര്യടനത്തിന്റെ രണ്ടാമത്തെ ദിവസമായ 25-ന് രാവിലെ എട്ടിന് കോട്ടയം ഓര്‍ക്കിഡ് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും പ്രതിപക്ഷ നേതാവുമായുള്ള സംവാദം.
തുടര്‍ന്ന് രാവിലെ 9.30-ന് ഏറ്റുമാനൂര്‍ വെട്ടുര്‍ ജംഗ്ഷനിലാണ് ഏറ്റുമാനൂര്‍ മണ്ഡലത്തിലെ സ്വീകരണം. പ്രൈവറ്റ് ബസ് സ്റ്റാന്റ് മൈതനിയിലാണ് പൊതുസമ്മേളനം. രാവിലെ 11-ന് കടുത്തുരുത്തി ഐ.ടി.സി ജംഗ്ഷനിലാണ് രണ്ടാമത്തെ സ്വീകരണ പരിപാടി. തുടര്‍ന്ന് കടുത്തുരുത്തി സെന്‍ട്രല്‍ മൈതാനത്ത് പൊതുയോഗം ചേരും.
ജില്ലയിലെ ഒടുവിലെ പരിപാടി വൈക്കം നിയോജക മണ്ഡലത്തിലാണ്. 12.30-ന് വടക്കേ നടയില്‍ പ്രതിപക്ഷ നേതാവിനെയും യാത്രാ അംഗങ്ങളെയും സ്വീകരിക്കും. തുടര്‍ന്ന് ബോട്ട് ജെട്ടി മൈതാനയില്‍ പൊതുസമ്മേളനം ചേരും. തുടര്‍ന്ന് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി പ്രതിപക്ഷ നേതാവും സംഘവും ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും.






