കൊച്ചി : തേവര കോന്തുരുത്തിയില്‍ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി .ജോര്‍ജ് എന്നയാള്‍ താമസിക്കുന്ന വീടിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത് .മൃതദേഹത്തിന് സമീപത്തായി ജോര്‍ജും മദ്യലഹരിയില്‍ അബോധാവസ്ഥയിലായ നിലയിൽ ഉണ്ടായിരുന്നു .ഇയാളെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് ജോർജ് സ്ത്രീയെ വീട്ടിലെത്തിച്ചത്. ഇരുവരും തർക്കമുണ്ടാകുകയും മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് ജോർജ് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു .വീട്ടുവളപ്പില്‍ ഒരു പട്ടി ചത്തുകിടക്കുന്നുണ്ടെന്ന് പറഞ്ഞ് രാവിലെ ജോര്‍ജ് ചാക്ക് അന്വേഷിച്ചു നടന്നിരുന്നതായി സമീപവാസികള്‍ പറഞ്ഞു.
ചാക്കിൽ കെട്ടി മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു.രാവിലെ ഹരിത കര്‍മ സേനാംഗങ്ങളാണ് വഴിയിൽ മൃതദേഹവും അതിനരികിൽ അബോധാവസ്ഥയിൽ ജോര്‍ജിനെയും കണ്ടത്. ഇവർ പൊലീസിനെയും ജനപ്രതിനിധികളെയും വിവരമറിയിക്കുകയായിരുന്നു .മരിച്ച സ്ത്രീയെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.ജോർജിന് ഭാര്യയും രണ്ടുമക്കളുമുണ്ട് .മകൻ വിദേശത്താണ്. ഭാര്യ മകളുടെ വീട്ടിലേക്ക് പോയിരുന്നതിനാൽ ജോർജ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു.






