തൃശ്ശൂർ : തൃശ്ശൂർ പടിയൂരിൽ യുവതിയെയും അമ്മയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ മണി (74), മകള്‍ രേഖ (43) എന്നിവരെയാണ് ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത് .സംഭവത്തിൽ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നു .
മൃതദേഹങ്ങളുടെ സമീപത്തു നിന്ന് രേഖയ്‌ക്കെതിരേ മോശം പരാമര്‍ശങ്ങളടങ്ങിയ കത്തും കണ്ടെത്തി .ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ രേഖ 5 മാസം മുൻപാണ് കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹം കഴിച്ചത്. ആദ്യ ഭാര്യയായ ഉദയംപേരൂർ സ്വദേശി വിദ്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് പ്രേംകുമാർ.ഈ കേസിൽ ഇയാൾ ജാമ്യത്തിലിറങ്ങിയതാണ്.
രണ്ടു ദിവസം മുന്‍പ് രേഖ പ്രേംകുമാറിന്റെ പേരില്‍ വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു .ഇതിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച്ച മണിയും രേഖയും പ്രേംകുമാറും സ്റ്റേഷനിൽ ചെന്നിരുന്നതായും മണിയുടെ മൂത്ത മകൾ സിന്ധു പറഞ്ഞു .വീട്ടിൽനിന്നു ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസിയായ വീട്ടുടമ വിവരം അറിയിച്ചതിനെത്തുടർന്ന് സിന്ധു വീട്ടിലെത്തിയപ്പോഴാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ കണ്ടെത്തിയത് .പ്രേംകുമാറിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.