പത്തനംതിട്ട : ടൗണിലെ വസ്ത്ര വ്യാപാരശാലയിൽ പാമ്പുകയറി ഭയന്നുപോയ കടയുടമ വിളിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥരെയല്ല, പത്തനംതിട്ട ട്രാഫിക് യൂണിറ്റിലേക്കായിരുന്നു. പാമ്പ് കയറിയതിൽ തങ്ങൾക്കെന്തു കാര്യമെന്ന് ആദ്യം ചിന്തിച്ചുവെങ്കിലും,പോയി നോക്കാമെന്ന് തന്നെ പിന്നീട് പോലീസ് തീരുമാനിച്ചു.
എസ് ഐ അജി സാമുവൽ വിവരം പറഞ്ഞപ്പോൾ ട്രാഫിക് യൂണിറ്റിലെ സി പി ഓ ശരത് ലാൽ പാമ്പിനെ പിടിക്കാൻ സന്നദ്ധനായി. ആലപ്പുഴ ചേർത്തല പട്ടണക്കാട് സ്വദേശിയായ ശരത് അടുത്തിടെയാണ് പത്തനംതിട്ട ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ ജോലിയിൽ പ്രവേശിച്ചത്.
വടിയും ചാക്കുമായി നഗരത്തിലെ ഏത്‌നിക് വസ്ത്രശാലയിൽ എത്തിയ ശരത്, ടൈൽസ് ഇട്ട തറയിൽ ‘ ഗ്രിപ് ‘ കിട്ടാതെ ഇഴഞ്ഞ പാമ്പിനെ നിമിഷങ്ങൾക്കകം പിടികൂടി ചാക്കിലാക്കി. പാമ്പ് ‘ചേര’ യാണെന്ന് ഉറപ്പിച്ചെങ്കിലും, കുറച്ചു നേരത്തേക്ക് ഭീതിയിൽ അകപ്പെട്ട കടയുടമയ്ക്കും ജീവനക്കാർക്കും ആശ്വാസമായി.