തിരുവല്ല : തിരുവല്ല റവന്യൂ ടവർ പരിസരത്ത് തെരുവ് നായ് ശല്യം രൂക്ഷമാകുന്നു. ഇന്നലെ നാലുപേരെ നായ കടിച്ചു. തിരുവല്ല സബഷറി ജീവനക്കാരാനായ കല്ലുങ്കൽ കണ്ടനാട്ടിൽ കെ.പി. മനോജ്കുമാർ (54), ആധാരമെഴുത്ത് ജീവനക്കാരൻ ആഞ്ഞിലിത്താനം പാമല പറപ്പാട് വീട്ടിൽ പി.കെ. രാജു(65), മുംബൈ സ്വദേശി അമൽ മിസ്ത്രി(30), അഭിഭാഷക നായ എബ്രഹാം എന്നിവരെയാണ് നായ കടിച്ചത്.
ടവറിന് സമീപത്ത് ബുധനാഴ്ച ഉച്ചയോടെ എബ്രഹാമിനാണ് ആദ്യകടിയേറ്റത്. പിന്നാലെ എത്തി നായ കടിക്കുകയായിരുന്നു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നുമണിയോടെ മനോജിനെ ട്രഷറിയുടെ വരാന്തയിൽ വെച്ച് നായകടിച്ചു. കുടഞ്ഞെറിയാൻ ശ്രമിച്ചപ്പോൾ കൈവിരലിലും കടിച്ച് ആഴത്തിലുള്ള മുറിവുകളേറ്റു.
ടവറിന് പുറത്തേക്ക് ഇറങ്ങിവരുകയായിരുന്ന രാജുവിനെയാണ് നായ തുടർന്നു കടിച്ചത്. തുടയുടെ പിൻഭാഗത്തായിരുന്നു കടി ഏറ്റത്. കുട ഉപയോഗിച്ച് നായയെ രാജു അടിച്ചോടിച്ചു. നാലുമണിയോടെ ടവർ പരിസരത്ത് വെച്ച് അമലിനെയും കടിച്ചു . മൂന്നുപേരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.