തിരുവനന്തപുരം ; ലോക സമാധാനത്തിന് യോഗ സംഭാവന നൽകുന്നുവെന്നും ലോകത്തിന് മുഴുവൻ നന്മ പകരാൻ സാധിക്കുന്നതാണ് യോഗയെനും കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ കീഴിലുള്ള കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക ഭൂമി ഏക ആരോഗ്യത്തിന് യോഗ എന്ന ഈ വർഷത്തെ യോഗാ ദിന പ്രമേയം ലോകത്തിലെ സർവ്വ ചരാചരങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന സന്ദേശമാണ് നൽകുന്നതെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേർത്തു. തുടർന്ന് നടന്ന യോഗാ പ്രദർശനത്തിലും കേന്ദ്ര സഹമന്ത്രി പങ്കെടുത്തു. കോവളം ഐഎച്ച്എംസിടിയിലെ ജീവനക്കാരും വിദ്യാർത്ഥികളും, കേന്ദ്രീയ വിദ്യാലയ വിദ്യാർത്ഥികളും ഉൾപ്പടെ മുന്നൂറോളം പേർ യോഗ പ്രദർശനത്തിൽ പങ്കാളികളായി. യോഗാ ദിനാചരണത്തിന്റെ ഭാഗമായുള്ള പ്രധാന മന്ത്രിയുടെ സന്ദേശത്തിന്റെ തത്സമയ സംപ്രേക്ഷണവും വേദിയിൽ നടന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജി പ്രിൻസിപ്പൽ ഡോ ടി അനന്തരാമകൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന യോഗാ ദിനാചരണ ചടങ്ങിൽ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി പങ്കെടുത്തു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അഠാവലെ മലപ്പുറം കോട്ടക്കൽ ഗവ ആയുർവേദ കോളേജിൽ യോഗാഭ്യാസത്തിൽ പങ്കെടുത്തു.