ശബരിമല : ശബരിമല തീർഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് മാളികപ്പുറത്ത് ഗുരുതി. നാളെ നട അടയ്ക്കും. വൈകിട്ട് ആറിനുശേഷം പമ്പയിലെത്തുന്നവരെ സന്നിധാനത്തേക്കു കടത്തിവിടില്ല. പന്തളം രാജ പ്രതിനിധി പുണർതംനാൾ നാരായണ വർമയുടെ സാന്നിധ്യത്തിലാണ് രാത്രി ഗുരുതി നടക്കുന്നത്.
നാളെ രാജപ്രതിനിധിക്കു മാത്രമാണ് ദർശനം. പുലർച്ചെ 5.30 ന് രാജപ്രതിനിധി ദർശനത്തിനെത്തും. അതിനു മുൻപ് തിരുവാഭരണവുമായി പതിനെട്ടാംപടി ഇറങ്ങി പന്തളത്തേക്കുള്ള മടക്കയാത്ര തുടങ്ങും.
രാജപ്രതിനിധിയുടെ ദർശനത്തിനു ശേഷം മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. തുടർന്നു ശ്രീകോവിലിൻ്റെ താക്കോൽ കൈമാറ്റവും നടക്കും.






