കോട്ടയം : സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ച സർക്കാർ നടപടി ആശങ്കാജനകമാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് പരസ്യം നൽകി അധികാരത്തിൽ വന്ന സർക്കാരിന്റെ വാക്കും പ്രവർത്തിയും രണ്ട് വഴിക്കാണെന്നത് നിരാശയുണ്ടാക്കുന്നു.
സർക്കാരിന്റെ ഖജനാവ് നിറയ്ക്കാൻ സമൂഹത്തെ ഇല്ലായ്മ ചെയ്യരുത്. പൊതുജനാരോഗ്യവും ലഹരി വിരുദ്ധ മൂല്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. അതിന് പകരം പുതുതലമുറ ബാറിൽ കിടന്നുറങ്ങട്ടെ എന്ന തരത്തിൽ ബാറുകൾ സദാസമയവും തുറന്നുകൊടുക്കുന്ന നീക്കം ശരിയല്ല. ആയിരത്തോളം വരുന്ന ബാറുടമകൾക്ക് വേണ്ടി പതിനായിരക്കണക്കിന് അമ്മമാരെ കണ്ണീരിലാഴ്ത്തരുത്. അമ്മമാരുടെ കണ്ണീരിനേക്കാൾ വലുതാണോ ബാറുടമകളുടെ ആവശ്യമെന്ന് സർക്കാർ ചിന്തിക്കണം.
തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴുള്ള ഇത്തരം നീക്കത്തെ സംശയത്തോടുകൂടിയേ കാണാൻ കഴിയൂ. കേരളത്തിൽ അരങ്ങേറുന്ന അക്രമസംഭവങ്ങളിൽ തൊണ്ണൂറ് ശതമാനത്തിനും പിന്നിൽ മദ്യ-മയക്കുമരുന്ന് ഉപയോഗമാണ്. ലഹരി വിരുദ്ധ വിമുക്തി പ്രവർത്തനങ്ങൾക്ക് കോടികൾ ചെലവാക്കുകയും മറുവശത്ത് മദ്യമൊഴുക്കുകയും ചെയ്യുന്നത് വിരോധാഭാസമാണെന്നും അഡ്വ.ബിജു ഉമ്മൻ പ്രതികരിച്ചു.






