കൊല്ലം : കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചറിൽ കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. ബസിന്റെ ഫുട്‌ബോർഡിൽ നിന്ന് കയറാൻ പറഞ്ഞതിനാണ് കൊല്ലം ഡിപ്പോയിലെ കണ്ടക്ടർ വിനുവിനെ യാത്രക്കാരൻ ആക്രമിച്ചത്.സംഭവത്തിൽ ഇരവിപുരം പവിത്രം നഗർ ഇടംകുന്നേൽ ലക്ഷംവീട്ടിൽ അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലം- മധുര ഫാസ്റ്റ് പാസ്സഞ്ചറിൽ ഫുട്‌ബോർഡിൽ നിന്ന് യാത്ര ചെയ്‌ത അരുണിനോട് ബസിനുള്ളിലേക്ക് കയറാൻ കണ്ടക്ടർ ആവശ്യപ്പെട്ടു.ബസിൽ തിരക്കാണെന്നു പറഞ്ഞ പ്രതി അവിടെത്തന്നെ നിന്ന് യാത്ര തുടർന്നു.തിരക്ക് കുറഞ്ഞെങ്കിലും ഉള്ളിലേക്ക് കയറാൻ അരുൺ തയ്യാറായില്ല. തുടർന്ന് കണ്ടക്ടർ ബസിനുള്ളിലേക്ക് കയറിയില്ലെങ്കിൽ യാത്ര തുടരാനാവില്ലെന്ന് അറിയിച്ചതോടെ അരുൺ പ്രകോപിതനാകുകയായിരുന്നു.
ഇയാൾ കണ്ടക്ടറെ അസഭ്യം പറയുകയും മർദിക്കുകയും മുഖത്ത് കടിക്കുകയും ചെയ്തു. യാത്രക്കാർക്കാർ ചേർന്ന് തടഞ്ഞു വച്ച പ്രതിയെ ബസ് കുണ്ടറ സ്റ്റേഷനിലെത്തിച്ച് പോലീസിന് കൈമാറി.അക്രമണത്തിൽ കണ്ടക്ടർ വിനുവിന് നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്.






