വാഷിംഗ്‌ടൺ : ഓപ്പറേഷൻ സിന്ദൂരിൽ താനിടപെട്ടിരുന്നില്ലെങ്കിൽ പാക് പ്രധാനമന്ത്രി ഉൾപ്പെടെ 3.5 കോടി ജനങ്ങൾ മരിക്കുമായിരുന്നുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.
തന്റെ ഭരണത്തിലെ ആദ്യ പത്തു മാസത്തിനുള്ളിൽ 8 യുദ്ധങ്ങൾ അവസാനിപ്പിച്ചു. പാക്കിസ്ഥാനും ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു. താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ 3.5 കോടി പേർ കൊല്ലപ്പെടുമായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നോട് പറഞ്ഞുവെന്നും ട്രംപ് യുഎസ് കോൺഗ്രസിൽ പറഞ്ഞു.
പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആക്രമണങ്ങളിൽ നിരവധി ഭീകരരെ വധിക്കുകയും ഭീകരകേന്ദ്രങ്ങൾ തകർക്കുകയും ചെയ്തിരുന്നു. യുഎസ് സമ്മർദത്തെ തുടർന്നാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാൽ മൂന്നാംകക്ഷി മധ്യസ്ഥത ഇന്ത്യ തള്ളിക്കളഞ്ഞിട്ടുണ്ട്.






