തിരുവനന്തപുരം: മലയാള ഭാഷ നിര്‍ബന്ധമാക്കുന്ന സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷ ബില്ലിൽ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിട്ടു. ഗവര്‍ണര്‍ അംഗീകാരം നൽകിയതോടെ നിയമം വൈകാതെ പ്രാബല്യത്തിലാകും. മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് സാംസ്കാരിക നായകര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ യുഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്‌ട്രപതി അനുമതി നൽകിയിരുന്നില്ല. ഇതിനുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോയത്. സംസ്ഥാനത്ത് ഔദ്യോഗികഭാഷ മലയാളമാക്കാനും മലയാളം സാര്‍വത്രികമാക്കാനും നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്കുശേഷമാണ് ബില്‍ തയ്യാറാക്കിയത്.
മലയാള ഭാഷാ ബിൽ -2025നാണ് ഗവര്‍ണര്‍ അംഗീകാരം നൽകിയത്. കേരള ഔദ്യോഗിക ഭാഷകള്‍ ആക്ട് 1969 അനുസരിച്ച് സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം സമഗ്ര മലയാള ഭാഷ നിയമം ഉറപ്പാക്കുകയാണ് ബില്ലിന്‍റെ ലക്ഷ്യം.
ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കുക, സര്‍വകലാശാലാ പാഠ്യക്രമങ്ങളില്‍ മലയാളം ഒരു പേപ്പറായി പരിഗണിക്കുക, കോടതിഭാഷ, സര്‍ക്കാർ ഉത്തരവുകള്‍ തുടങ്ങിയവ മലയാളത്തിലാക്കുക, മലയാളം പഠനഭാഷയാക്കിയവര്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ സംവരണം നല്‍കുക, പി.എസ്.സി. പരീക്ഷകള്‍ മലയാളത്തിലാക്കുക തുടങ്ങിയവയാണ് ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍. അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെല്ലാം ഇവ നടപ്പിലാക്കും.






