ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളി നമ്മുടെ തനത് സംസ്കാരത്തിന്റെ ഭാഗവും ആലപ്പുഴയുടെ വികാരവുമാണെന്നും ഈ വർഷത്തെ വള്ളംകളി വലിയ വിജയമാക്കണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വള്ളംകളി എല്ലാ വിഭാഗം ജനങ്ങളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന മഹത്തായ കായികവിനോദമാണിന്ന്. ജവഹർലാൽ നെഹ്റുവിന്റെ ഓർമ കൂടി പുതുക്കുന്നുണ്ട് നമ്മുടെ നെഹ്റുട്രോഫി വള്ളംകളി. അതുകൊണ്ട് കൂട്ടായ പരിശ്രമത്തിലൂടെ നമ്മുടെ വള്ളംകളിയെ കൂടുതൽ ആവേശകരവും ആകർഷകവുമാക്കാനാവണം.
ആഭ്യന്തരമന്ത്രിയെന്ന നിലക്ക് വള്ളംകളിക്ക് ആവശ്യമായ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും പിന്തുണയും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഷാജി വി നായർ അധ്യക്ഷത വഹിച്ചു.
പന്തൽ കാൽനാട്ട് കർമ്മം ആഗസ്റ്റ് ഒന്നിന് നടത്തും. വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്റ്റ് 1 മുതൽ 10 വരെയും ക്യാപ്റ്റൻസ് ക്ലിനിക് 11 നും സംഘടിപ്പിക്കും. വള്ളംകളി സ്പോൺസർഷിപ്പിന് താൽപര്യപത്രം ക്ഷണിക്കും. 3.5-4 കോടി രൂപയാണ് സ്പോൺസർഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. 10 ജില്ലകളിലെ സർക്കാർ ഓഫീസുകൾ വഴിയും എസ്ബിഐ, ഫെഡറൽബാങ്ക്, ഗ്രാമീൺബാങ്ക് എന്നിവ വഴി ഓൺലൈനായും ടിക്കറ്റ് വിൽപ്പന നടത്തും.





