തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടായ സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല്‍ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.
തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാം. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേല്‍ക്കുന്നവര്‍ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം.
എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവര്‍ ഉടൻ ചികിത്സ തേടണം. ചൂട് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നേരിടാന്‍ എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ക്ലിനിക്കുകളില്‍ കൂളിംഗ് ഉപകരണങ്ങളുടേയും മരുന്നുകളുടേയും ലഭ്യത ഉറപ്പ് വരുത്തി.
അതേസമയം വേനൽ ചൂട് കഠിനമായതോടെ ചിലയിടങ്ങളിൽ നേരിയ മഴ ഇന്നലെ രാത്രിയിൽ ലഭിച്ചു. ഇന്ന് രാവിലെ മുതൽ മൂടിയ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്.





