തൃശൂർ: ശ്രീശങ്കരജയയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിച്ച് വിപുലമായി ആഘോഷിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആവശ്യപ്പെട്ടു. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ശ്രീശങ്കരജയന്തി ദിനാഘോഷങ്ങള്‍ സര്‍വ്വകലാശാലയുടെ കാലടി മുഖ്യകാമ്പസിലെ യൂട്ടിലിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
കേരളത്തെ ലോകത്തിനെ അറിയിച്ച മഹാഗുരുവും കേരളത്തിന്റെ അമൂല്യനിധിയുമാണ് ശ്രീശങ്കരാചാര്യര്‍. ആദിശങ്കരന്റെ ജയന്തി ലോകം മുഴുവന്‍ ആഘോഷിക്കണം. ലോകത്തിന് ശങ്കരനെ സംഭാവന ചെയ്തത് കേരളമാണ്. കേരളീയരുടെ അഭിമാനമാണ് ശ്രീശങ്കരാചാര്യര്‍. ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കുന്നതിലൂടെ ഓരോ കേരളീയനും അഭിമാനിക്കുവാന്‍ കഴിയും.
സനാതന ധര്‍മ്മത്തെ ഉയര്‍ത്തിക്കൊണ്ടുവന്ന് ധര്‍മ്മസംസ്ഥാപനത്തിനാണ് ആദി ശങ്കരന്‍ ശ്രമിച്ചത്. ശ്രീശങ്കരാചാര്യര്‍ ഭാരതത്തിന്റെ മഹാനായ പുത്രനും, ജഗദ്ഗുരുവുമാണ്. ശങ്കരദര്‍ശനങ്ങള്‍ കേരളത്തിന്റെ മാത്രമല്ല ലോകം മുഴുവന്റെയുമാണ്, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു.
അദ്വൈത വേദാന്തമാണ് സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനം. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല സംസ്ഥാനത്തെ മറ്റ് സര്‍വ്വകലാശാലകളെ പോലെ കേവലം ഒരു സര്‍വ്വകലാശാല മാത്രമല്ല, വൈശിഷ്ട്യമുള്ള സര്‍വ്വകലാശാലയാണ്. ആദിശങ്കരന്റെ പേരിലുള്ള സര്‍വ്വകലാശാലയാണിത്. ശങ്കരന്റെ ദര്‍ശനങ്ങളെയും സംസ്കൃതഭാഷയെയും ഗവേഷണത്തെയും ലോകമെങ്ങും അറിയിക്കുവാനുള്ള ചുമതല ഈ സര്‍വ്വകലാശാലയില്‍ നിക്ഷിപ്തമാണ്.
1993ല്‍ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല സ്ഥാപിച്ച സര്‍ക്കാരിനെ ഗവര്‍ണര്‍ പ്രശംസിച്ചു. മഹത്തായ ഒരു കൃത്യമാണ് അന്നത്തെ സര്‍ക്കാര്‍ ചെയ്തതെന്ന് ഗവര്‍ണര്‍ പറഞ്ഞു. എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ എന്നിവര്‍ ശ്രീശങ്കര വാര്‍ഷിക പ്രഭാഷണങ്ങള്‍ നിര്‍വ്വഹിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.





