ന്യൂഡല്‍ഹി: ഭാരതത്തിന്റെ ഭാവി ശോഭനമാക്കാനുള്ള മഹത്തായ ദൗത്യമാണ് ബാലഗോകുലം നിര്‍വ്വഹിക്കുന്നതെന്ന് ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍. ബാലഗോകുലം ഡല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം ‘കൃഷ്ണാര്‍പ്പണം’ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്ക് സംസ്‌കാരവും ദേശസ്നേഹവും അച്ചടക്കവും പകര്‍ന്നു നല്‍കുകയാണ് ബാലഗോകുലം. ഇതിലൂടെ രാജ്യത്തെ സമ്പന്നമായ ഒരു ഭാവിയിലേക്ക് നയിക്കാന്‍ കഴിവുള്ള, സംസ്‌കാരത്തില്‍ അഭിമാനിക്കുന്നവരും ഉത്തരവാദിത്തമുള്ളവരും മൂല്യാധിഷ്ഠിതരുമായ പൗരന്മാരെ വളര്‍ത്തിയെടുക്കുകയാണ് ബാലഗോകുലമെന്നും അദ്ദേഹം പറഞ്ഞു.
ആദിശങ്കരാചാര്യര്‍ക്ക് ജന്മം നല്‍കിയ പവിത്രമായ മണ്ണാണ് കേരളം. ഭാരതത്തിനുള്ള കേരളത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ് ശങ്കരാചാര്യര്‍. ഐക്യം, ധര്‍മ്മം, അറിവ് എന്നിവയുടെ സന്ദേശമാണ് ഭാരതമാകെ സഞ്ചരിച്ച് ശങ്കരാചാര്യര്‍ പകര്‍ന്നുനല്‍കിയത്. കേരളത്തിന്റെ മണ്ണില്‍ പിറവികൊണ്ട ബാലഗോകുലവും അതേ സന്ദേശമാണ് നല്‍കുന്നത്.
ഇന്ന് ഭാരതത്തോളവും ഭാരതത്തിനപ്പുറവും ബാലഗോകുലം വളര്‍ന്നു. കേരളം എല്ലായ്‌പ്പോഴും ദൈവത്തിന്റെ സ്വന്തം നാടായിരിക്കും. ആര്‍ക്കും അത് മാറ്റാനാകില്ല. കുട്ടികളാണ് ബാലഗോകുലത്തിന്റെ യഥാര്‍ത്ഥ ദീപവാഹകര്‍. സംസ്‌കാരത്തിലുള്ള അഭിമാനം, മുതിര്‍ന്നവരോടുള്ള ബഹുമാനം, കൂട്ടായ പ്രവര്‍ത്തനം, അച്ചടക്കം തുടങ്ങിയ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുന്നത് ജീവിതത്തിലുടനീളം വിജയം കൈവരിക്കാന്‍ അവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍, ശ്രീപദ് നായിക്, സദാനന്ദന്‍ മാസ്റ്റര്‍ എംപി, ആര്‍എസ്എസ് ദല്‍ഹി പ്രാന്തസംഘചാലക് ഡോ. അനില്‍ അഗര്‍വാള്‍, ഫരീദാബാദ് അമൃത ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ സ്വാമി നിജാമൃതാനന്ദപുരി, ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ മാര്‍ഗദര്‍ശി എന്‍. വേണുഗോപാല്‍, പ്രസിഡന്റ് പി.കെ. സുരേഷ്, ജനറല്‍ സെക്രട്ടറി ബിനോയ് ബി. ശ്രീധരന്‍, സംഘടനാ സെക്രട്ടറി കെ.വി. അജികുമാര്‍, ബാലഗോകുലം കേരളം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. സജികുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.





