കുമളി: മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം നാളെ നടക്കും. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തമരാണ് മംഗളാദേവി ക്ഷേത്രത്തില്‍ എത്തിച്ചേരുക.
കേരളത്തില്‍ നിന്നുള്ള ഉത്സവത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് നേതൃത്വം നല്‍കുക. തന്ത്രി സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടാകും താന്ത്രിക ചടങ്ങുകള്‍ നിര്‍വ്വഹിക്കുക. തമിഴ്‌നാട് ദേവസ്വം അധികൃതരുടെ നേതൃത്വത്തിലും പൂജാ ചടങ്ങുകള്‍ നടക്കും. തീര്‍ത്ഥാടകരായ ഭക്തര്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു.
ജില്ലയില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാവാനിടയുള്ളതിനാല്‍ ഉച്ചയോടെ തിരിച്ചുള്ള യാത്ര ഉറപ്പാക്കണം. കനത്ത മഴ ക്ഷേത്രത്തിലേക്കുള്ള വഴികളില്‍ വാഹനയാത്ര അസാധ്യമാക്കുന്ന സാഹചര്യമുണ്ടാക്കും. കാലാവസ്ഥാ മുന്നിറിയിപ്പു പ്രതികൂലമാണെങ്കില്‍ ജില്ലാഭരണകൂടം നിര്‍ദ്ദേശിക്കുന്ന സമയത്ത് ഭക്തര്‍ തിരിച്ചിറങ്ങാന്‍ തയ്യാറാകണമെന്നും കളക്ടര്‍ വ്യക്തമാക്കി.





