തിരുവല്ല/നിരണം : ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യത്തിൽ മലങ്കരനസ്രാണികൾ ഒരുമിക്കുമ്പോഴാണ് മലങ്കരസഭയുടെ ഐക്യം യാഥാർത്ഥ്യമാകുകയെന്ന് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മയോട് അനുബന്ധിച്ച് എ.ഡി 54ൽ തോമാശ്ലീഹാ സ്ഥാപിച്ച നിരണം വലിയ പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സംസാരിക്കുകയായിരുന്നു ബാവാ. മാർത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യമാണ് മലങ്കരസഭയുടെ വളർച്ചയുടെ നിദാനവും നിലനിൽപ്പും. വൈദേശികർ ഭാരതത്തിലെ ക്രൈസ്തവരെ തങ്ങളുടെ അധികാരത്തിന് കീഴിൽ വരാൻ ശ്രമിച്ചതോടെയാണ് മാർത്തോമ്മൻ പാരമ്പര്യത്തിൽ ജീവിച്ചവർ വിവിധ സഭാ വിഭാഗങ്ങളായി മാറിയത്.
ഒരുകാലത്ത് മാർത്തോമ്മാ ശ്ലീഹായുടെ പൗരോഹിത്വത്തെ സംശയിച്ചിരുന്നവരെല്ലാം ഇന്ന് ആ പാരമ്പര്യത്തെ അംഗീരിക്കുന്നു എന്നത് സന്തോഷകരമാണ്. മഹത്തായ ആ പാരമ്പര്യത്തെ അഭംഗുരം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതിൽ മലങ്കരസഭ അഭിമാനിക്കുന്നുവെന്നും വിഭാഗീയതകൾ മറന്ന് ആ പാരമ്പര്യത്തിൽ ഒരുമിച്ച് ചേർന്ന് ഒരുമിച്ച് വളരാൻ ഇടയാകട്ടെയെന്നും പരിശുദ്ധ കാതോലിക്കാ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
മലങ്കരസഭാ ആസ്ഥാനായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ബോംബെ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബാനയർപ്പിച്ചു. പരുമല സെമിനാരിയിൽ വിശുദ്ധ കുർബാനയ്ക്ക് ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു.
സഭാക്കേസിലെ 2017 ജൂലൈ 3 -ലെ അന്തിമവിധിയോടുള്ള ആദരസൂചകമായി മലങ്കരസഭാ ദേവാലയങ്ങളിൽ കൃതജ്ഞതാദിനവും ആചരിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ നടന്ന കൃതജ്ഞതാദിനാചരണത്തിൽ അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.





