ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 126 ഡോളര്‍ കടന്നു. നാലുവര്‍ഷത്തിനിടെ, ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില.
അമേരിക്കന്‍ സൈന്യം ഇറാനെതിരെയുള്ള സാധ്യമായ സൈനിക നടപടികളെക്കുറിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് റിപ്പോര്‍ട്ട് നല്‍കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് വീണ്ടും ഒരു സായുധ പോരാട്ടം ഉണ്ടായേക്കുമെന്ന ആശങ്ക വര്‍ധിക്കാന്‍ കാരണമായി. ഇതാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്.
ഇറാനിയന്‍ കയറ്റുമതിക്ക് മേലുള്ള അമേരിക്കന്‍ ഉപരോധം കൂടുതല്‍ ശക്തമാക്കുമെന്ന റിപ്പോര്‍ട്ടുകളും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുമെന്നും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലാവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നുമുള്ള റിപ്പോര്‍ട്ടുകളും എണ്ണവിലയില്‍ പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
എണ്ണവിപണന കമ്പനികള്‍ നഷ്ടം സഹിച്ചാണ് ഇന്ത്യയില്‍ പെട്രോളും ഡീസലും വില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ നഷ്ടം നികത്തുന്നിന് വേണ്ടി ഇന്ധനവില ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഇന്ധനവില വര്‍ധന സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമല്ലെന്നും ഇന്ധനവില വര്‍ധിപ്പിക്കാന്‍ നിലവില്‍ ആലോചനയില്ലെന്നുമാണ് കേന്ദ്രം ആവര്‍ത്തിച്ച് സൂചന നൽകുന്നത്.





