പത്തനംതിട്ട: പതിമൂന്ന് വയസുകാരിയുടെ വ്യാജ പീഡന പരാതിയെ തുടർന്ന് കൂടൽ പൊലിസ് കസ്റ്റഡിയിൽ എടുത്ത ഇരുപതുകാരനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. 2 വർഷം മുമ്പ് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ തൻ്റെ കാലിൽ ബൂട്ട് ഇട്ട് ചവിട്ടുകയും മുടിയിലും ചെവിയിലും പിടിച്ച് വലിക്കുകയും പൊലീസ് ക്വാർട്ടേഴ്സിൽ എത്തിച്ച് കുനിച്ചിരുത്തി ഉപദ്രവിക്കുകയും ചൂരൽ പ്രയോഗം നടത്തി എന്നുമാണ് യുവാവ് പറയുന്നത്.
3-ന് വൈകിട്ട് പിടിച്ചു കൊണ്ട് പോയ പൊലിസ് 4 നാണ് വിട്ടയച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളും ഈ സമയം പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. ആള് മാറി തൻ്റെ സഹോദരനെയും പിടിച്ചുവെന്നും പിന്നീട് വിട്ടയച്ചെന്നും യുവാവ് പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത 6 പേരെ പെൺകുട്ടിയുടെ മൊഴി വ്യാജമായതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു.





