പത്തനംതിട്ട: ജില്ലയിലെ അഞ്ച് അസംബ്ലി നിയോജകമണ്ഡലങ്ങളിലെയും അന്തിമഫലം പുറത്തുവന്ന സാഹചര്യത്തിൽ ജില്ലയിലെ രാഷ്ട്രീയ ചിത്രം പൂർണ്ണമായും മാറി. 2021-ൽ അഞ്ചിൽ അഞ്ച് സീറ്റും നേടി ഇടതുപക്ഷം പുലർത്തിയ ആധിപത്യം ഇത്തവണ ഐക്യജനാധിപത്യ മുന്നണി തൂത്തുവാരി
എൽ.ഡി.എഫിനേറ്റ കനത്ത തിരിച്ചടി ജില്ലയിൽ എൽ.ഡി.എഫിന് ഉണ്ടായ പതനം അപ്രതീക്ഷിതവും ആഴത്തിലുള്ളതുമാണ്. കഴിഞ്ഞ പത്തുവർഷമായി ജില്ലയിൽ ആധിപത്യം പുലർത്തിയിരുന്ന മന്ത്രി വീണാ ജോർജിന്റെ പരാജയം സി.പിഎംന് വലിയ ആഘാതമായി. ഭരണവിരുദ്ധ വികാരത്തോടൊപ്പം, ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രാദേശികമായ അതൃപ്തിയും ആറന്മുളയിൽ പ്രതിഫലിച്ചു.
കഴിഞ്ഞ തവണ കൈവിട്ടുപോയ വോട്ട് ബാങ്കുകൾ തിരിച്ചുപിടിക്കാൻ യു.ഡി.എഫിന് സാധിച്ചു. അബിൻ വർക്കി കൊടിയാട്ടിനെപ്പോലെയുള്ള യുവ സ്ഥാനാർത്ഥികളെ മുൻനിർത്തിയത് യുവാക്കളുടെയും നിഷ്പക്ഷ വോട്ടർമാരുടെയും പിന്തുണ ഉറപ്പാക്കാൻ സഹായിച്ചു. ഗ്രൂപ്പ് വൈരങ്ങൾ മാറ്റിവെച്ച് കോൺഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിച്ചതും ഈ വിജയത്തിന് അടിത്തറ പാകി.
പത്തനംതിട്ടയിലെ സമുദായ വോട്ടുകളിൽ വലിയ തോതിലുള്ള ഏകീകരണം യു.ഡി.എഫിന് അനുകൂലമായി. മലയോര മേഖലയായ കോന്നിയിലും റാന്നിയിലും വന്യജീവി ആക്രമണങ്ങൾക്കെതിരെ സർക്കാർ സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ച് കർഷക വോട്ടുകൾ ഭരണപക്ഷത്തിന് എതിരെ തിരിഞ്ഞു. തിരുവല്ലയിലെ ക്രൈസ്തവ വോട്ടുകളിൽ ഉണ്ടായ മാറ്റവും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണമായി.
എൻ.ഡി.എ യ്ക്കും ജില്ലയിൽ നേട്ടമുണ്ടാക്കാൻ സാധിച്ചു. ആറന്മുളയിൽ കുമ്മനം രാജശേഖരനും തിരുവല്ലയിൽ അനൂപ് ആന്റണിയും മികച്ച വോട്ട് വിഹിതം നേടി. എങ്കിലും, മൂന്ന് മുന്നണികൾക്കും വിജയസാധ്യതയുള്ള ത്രികോണ മത്സരങ്ങളിൽ ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ പലയിടത്തും എൽ.ഡി.എഫിന്റെ അടിത്തറ തകർക്കാനാണ് സഹായിച്ചതെന്ന് വ്യക്തം. കുമ്മനം രാജശേഖരൻ നേടിയ 30,000-ത്തിൽപ്പരം വോട്ടുകൾ ആറന്മുളയിലെ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.
വികസനത്തോടൊപ്പം ജനകീയ പ്രശ്നങ്ങളിലും ഊന്നിയ യു.ഡി.എഫ് പ്രചാരണം ജനങ്ങൾ ഏറ്റെടുത്തു എന്നാണ് ഈ ഫലം സൂചിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ജില്ലയിലെ വികസന പ്രവർത്തനങ്ങളിലും രാഷ്ട്രീയ നീക്കങ്ങളിലും ഈ ഫലം നിർണ്ണായകമാകും.





