തിരുവല്ല: പാമ്പുകടിയേറ്റവർക്ക് അടിയന്തരവും വിദഗ്ധവുമായ ചികിത്സ ലഭ്യമാക്കുന്നതിനായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ‘Be SAFE’ (Snakebite Assessment & Fast Emergency Care) പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്ത് വർധിച്ചുവരുന്ന പാമ്പുകടി മരണങ്ങളും ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ച്, അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഒരു സമഗ്ര ചികിത്സാ കേന്ദ്രത്തിനാണ് ബിലീവേഴ്സ് ആശുപത്രി രൂപം നൽകിയിരിക്കുന്നത്.
പാമ്പുകടിയേറ്റാൽ ആദ്യ മണിക്കൂറുകളിൽ ലഭിക്കേണ്ട ചികിത്സ ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമായതിനാലാണ് പ്രീ-ഹോസ്പിറ്റൽ കെയർ മുതൽ പുനരധിവാസം വരെയുള്ള കാര്യങ്ങൾ ഏകോപിപ്പിച്ചു ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഈ പദ്ധതിയുടെ പ്രധാന സവിശേഷത പാമ്പുകടിയേറ്റ സ്ഥലത്തേക്ക് അടിയന്തരമായി എത്തുന്ന മൊബൈൽ ഐസിയു യൂണിറ്റാണ്. വിദഗ്ധ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും അടങ്ങുന്ന ഈ സംഘം ആംബുലൻസിൽ തന്നെ ആന്റി സ്നേക്ക് വെനം (ASV) ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുമായാണ് എത്തുന്നത്.
ഇതിലൂടെ ആശുപത്രിയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ പ്രാഥമിക പരിശോധനകളും ചികിത്സയും ആരംഭിക്കാൻ സാധിക്കും. പാമ്പുകടിയേറ്റവർക്ക് നൽകുന്ന ആന്റി സ്നേക്ക് വെനം സൗജന്യമായി ലഭ്യമാക്കുമെന്നും രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനുള്ള ആംബുലൻസ് സേവനം സൗജന്യമായിരിക്കുമെന്നും ബിലീവേഴ്സ് ആശുപത്രി അധികൃതർ അറിയിച്ചു.





