ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നടക്കുന്ന ചര്‍ച്ചയില്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്കെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് അഭിപ്രായം തേടുന്നതിന് മുന്‍പ് തന്നെ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ജി സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഘടകകക്ഷികള്‍ എന്തിനു ഇടപെട്ടു. അവരുടെ ഇടപെടല്‍ ആണ് പ്രശ്‌നം ഉണ്ടാക്കിയത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ലീഗിന് അടക്കം എന്ത് കാര്യം. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണിതെന്നും ആര് വന്നാലും സ്വീകരിക്കാന്‍ ഘടകകക്ഷികള്‍ തയ്യാറാകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഘടക കക്ഷികള്‍ സമ്മര്‍ദ്ദം ചെലുത്തിയത് അവഗണിക്കേണ്ട ഹൈക്കമാന്‍ഡ് അവരുടെ അഭിപ്രായം തേടി.
ലീഗ് അടക്കം എന്തൊക്കെയോ മുന്നില്‍ കണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കാര്യങ്ങള്‍ തങ്ങളുടെ അധീനതയിലാകണമെന്ന് ആഗ്രഹിക്കുന്നവരൊക്കെ ഘടകകക്ഷികളിലുണ്ട്. ഇതിലൊക്കെ വലിയ ദുരൂഹത ഉണ്ട്. ഫ്‌ലെക്‌സ് പോസ്റ്റര്‍ പ്രകടനം എല്ലാം ഇപ്പോഴും നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ തുറക്കാന്‍ പോകുമ്പോള്‍ എന്തെല്ലാം പ്രശ്‌നമാണ്. ഇതെല്ലാം പരിഹരിക്കാന്‍ ആളില്ല. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം. മുന്‍പ് തന്നെ എന്‍എസ്എസ് ഈ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി.





