തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം. സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഭാ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരിശുദ്ധ കാതോലിക്കാ ബാവായുടെ അസി. പ്രിൻസിപ്പൽ സെക്രട്ടറി ഫാ.ഗീവർഗീസ് ജോൺസൺ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം നിയമസഭയിലെത്തി ആശംസകൾ നേർന്നു.
നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായും സഭാനേതൃത്വം കൂടിക്കാഴ്ച്ച നടത്തി. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് പിടിച്ച് കേരളത്തെ വികസന വഴിയിൽ നയിക്കുവാൻ പുതിയ സർക്കാരിന് കഴിയട്ടെ എന്ന് സഭാനേതൃത്വം ആശംസിച്ചു. അധികാരമേറ്റ ശേഷം സർക്കാർ പ്രഖ്യാപിച്ച നയങ്ങൾ പ്രതീക്ഷനൽകുന്നതാണ്. വയോജന വകുപ്പ് ഉൾപ്പെടെയുള്ളവ കുടിയേറ്റം വർധിച്ചുവരുന്ന കാലഘട്ടത്തിൽ പ്രസക്തമാണെന്നും സഭാനേതൃത്വം സൂചിപ്പിച്ചു.





