ന്യൂഡൽഹി : യുക്രൈൻ തീരത്ത് ചരക്കുകപ്പലിനുനേരെ റഷ്യ നടത്തിയ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ.ചാർജ് ഡി അഫയേഴ്‌സ് പദവി വഹിക്കുന്ന വ്ലാഡിമിർ ലാഡനോവിനെയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തിയത്.
ഞായറാഴ്ചയാണ് യുക്രൈനിലെ ഒഡേസ തുറമുഖത്ത് എംവി ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലിനു നേരെ റഷ്യൻ ആക്രമണമുണ്ടായത്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയൻ ഉൾപ്പെടെയുള്ള 4 ഇന്ത്യക്കാരടക്കം 10 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.





