തിരുവല്ല: റെയിൽവേ അടിപ്പാതകളിൽ ജലനിരപ്പ് ഉയരുമ്പോൾ അപകടം മുന്നറിയിപ്പ് സംവിധാനം ഒരുക്കി റെയിൽവേ. തിരൂമൂലപുരം – കറ്റോട് റോഡിലെ ഇരുവള്ളിപ്ര റെയിൽവേ അടിപ്പാതയിലാണ് നൂതന സംവിധാനം റെയിൽവേ സ്ഥാപിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരം സംവിധാനം നിലവിൽ വരുന്നത്.
ജലനിരപ്പ് അപകട മേഖലയ്ക്ക് മുകളിൽ ഉയരുമ്പോൾ സെൻസറിങ് സംവിധാനം പ്രവർത്തിച്ച് റോഡിന് ഇരുവശത്തും സ്ഥാപിച്ചിട്ടുള്ള ചുവന്ന സിഗ്‌നൽ ലൈറ്റുകൾ പ്രകാശിക്കുകയും അപകട മുന്നറിയിപ്പ് സന്ദേശങ്ങൾ മൈക്കിലൂടെ തുടർച്ചയായി അനൗൺസ് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും. ഇതോടൊപ്പം ക്യാമറ നിരീക്ഷണവും ഉണ്ടാകും.
നിരവധി പരീക്ഷണങ്ങൾ റെയിൽവേ അടിപ്പാതയിൽ നടത്തിയിട്ടും പൂർണ വിജയം കണ്ടെത്താത്ത സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനം റെയിൽവേ പരീക്ഷിക്കുന്നത്.
എന്നാൽ സെൻസറിങ് സംവിധാനം സ്ഥാപിക്കുന്നതോടൊപ്പം, അടിപ്പാതകളിൽ വെള്ളം കയറിയാൽ വേഗത്തിൽ നീക്കം ചെയ്യുന്നതിനുള്ള ഓട്ടോമാറ്റിക് മോട്ടോർ സംവിധാനവും വഴിവിളക്കും സ്ഥാപിക്കണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജേഷ് ആവശ്യപ്പെട്ടു.





