ആലപ്പുഴ: ആലപ്പുഴയിലെ നഗരചത്വരത്തിന്റെ നവീകരണപ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാക്കാൻ നിർദേശം. നഗരചത്വരത്തിൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് നഗരസഭയെ അറിയിക്കുന്നില്ലെന്ന വിമർശനത്തിന് പിന്നാലെ എ.ഡി. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ നഗരസഭയും കരാർ കമ്പനിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
മൂന്നുകേടി രൂപ ചെലവ് വരുന്ന ജോലികൾ കഴിഞ്ഞ നവംബർ മൂന്നിന് അന്നത്തെ എം.എൽ.എ പി.പി. ചിത്തരഞ്ജനാണ് ഉദ്ഘാടനം നടത്തിയത്. തുടർന്ന് മാർച്ച് രണ്ടിന് ജോലികൾ ആരംഭിച്ചു. എന്നാൽ, പിന്നീട് വന്ന തെരഞ്ഞെടുപ്പും മഴയും മൂലം മാസങ്ങളോളം നവീകരണ പ്രവർത്തനങ്ങൾ നടന്നില്ല. തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ജോലികൾ വീണ്ടും ആരംഭിച്ചത്.
നഗരചത്വരം നവീകരണത്തിന്‍റെ ഭാഗമായി സ്റ്റേജ്, ഗാലറി, സൈഡ് വാൾ, ബാൽക്കണി, റൂഫിങ്, ഇലക്ട്രിഫിക്കേഷൻ, എൻട്രൻസ് ആർച്ച് വേ ആൻഡ് ലാൻഡ് ഡെവലപ്മെന്‍റ്, മാലിന്യ നിർമാർജന സംവിധാനം എന്നിവയാണ് പൂർത്തിയാക്കുന്നത്. അധികമായി പണം വന്നാൽ ടോയ്ലെറ്റ് നിർമിക്കും.
ഹിന്ദുസ്ഥാൻ ലാറ്റിക്സ് ലിമിറ്റഡ് ഏറ്റെടുത്ത കരാറിന്റെ ഉപകരാർ ഡോറ എന്ന മറ്റൊരു കമ്പനിയാണ്. നിർമാണ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികൾ ഒരിക്കലും എതിരല്ലെന്നും എന്നാൽ എന്തെല്ലാമാണ് അവിടെ നടക്കുന്നതെന്ന് തങ്ങളെ അറിയിക്കണമെന്നും എം.എൽ.എ കരാർ കമ്പനിക്ക് നിർദ്ദേശം നൽകി.





