ആറന്മുള: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നടക്കുന്ന പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യയിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ഭക്തർ ആറന്മുളയിലെത്തും.
ഉച്ചയ്ക്ക് 12ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഭദ്രദീപം കൊളുത്തി ഭഗവാന് സദ്യ സമർപ്പിക്കും. 52 കരകളിലെ പള്ളിയോടങ്ങൾക്കായി സദ്യാമൃതം നുകരാൻ ക്ഷേത്രമുറ്റത്ത് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങൾക്കുള്ള സദ്യ ക്ഷേത്രത്തിലെ ഊട്ടുപുരയിലും ഒരുക്കിയിട്ടുണ്ട്.
ആയിരങ്ങൾക്ക് അന്നദാനം നൽകുന്നതിനായി ആകെ 501 പറ അരി ഉപയോഗിച്ചാണ് സദ്യ ഒരുക്കുന്നത്. ഇതിൽ 351 പറ അരി ക്ഷേത്രത്തിനുള്ളിലെ സദ്യയ്ക്കായി ഉപയോഗിക്കും. 125 ലിറ്റർ അമ്പലപ്പുഴ പാൽപായസം ഉൾപ്പെടെ നിരവധി വിഭവങ്ങളാണ് സദ്യയിലുള്ളത്. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3.30 വരെ സദ്യ വിളമ്പും. ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും സദ്യ നൽകുമെന്ന് സംഘാടകർ അറിയിച്ചു.
പള്ളിയോടങ്ങളുടെ സാന്നിധ്യവും വഞ്ചിപ്പാട്ടിന്റെ ഈരടികളും ആചാരാനുഷ്ഠാനങ്ങളും ചേർന്ന് ആറന്മുളയുടെ പൈതൃകത്തിന് മാറ്റുകൂട്ടുന്ന ചടങ്ങാണ് അഷ്ടമിരോഹിണി വള്ളസദ്യ. ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ ഭഗവാനോടൊപ്പം ഭക്തരും സദ്യയുണ്ണുന്നു എന്ന വിശ്വാസമാണ് ചടങ്ങിന്റെ പ്രധാന സവിശേഷത.





