തിരുവല്ല: കേന്ദ്രസർക്കാരും സഭകളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചയാളായിരുന്നു ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ പ്രഥമനെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന പറഞ്ഞു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സംഘടിപ്പിച്ച മോർ അത്തേനേനേഷ്യസ് യോഹാൻ പ്രഥമൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭകളും സർക്കാരും തമ്മിലുള്ള യോജിപ്പിന് ഒരു പാലമായി വർത്തിക്കുവാൻ അദ്ദേഹം ശ്രമിച്ചു. മാനവിക സ്നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു അദ്ദേഹം. പഞ്ചാബിലെയും ജയ്സാൽമീറിലെയും തെരുവുകളിൽ പട്ടിണി കിടക്കുന്നവരെ അദ്ദേഹം വിരുന്നൂട്ടി. പ്രകൃതി ക്‌ഷോഭങ്ങളിൽ ദുരിതം അനുഭവിക്കുന്നവരെ കൈ അയച്ച് സഹായിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങായി. അദ്ദേഹം നൽകിയ സാമൂഹിക സന്ദേശം ഇന്ത്യയുടെ അതിരുകൾ കടന്ന് ഏഷ്യ മുഴുവൻ വ്യാപിച്ചുവെന്നും ലഫ്. ഗവർണർ പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഫെലോഷിപ്പ് ബിഷപ്പ് ജോർജ് ഈപ്പൻ, ചർച്ച് ഓഫ് സൗത്തിന്ത്യ ബിഷപ്പ് വി.എസ്. ഫ്രാൻസിസ്, ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ, ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, കുരിയാക്കോസ് മോർ സേവേറിയോസ് മെത്രാപ്പോലീത്ത, സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, സാമുവൽ മോർ തിയോഫിലസ് എപ്പിസ്കോപ്പ, ഡോ. ദാനിയൽ മോർ തിമോത്തിയോസ് എപ്പിസ്കോപ്പ, നിയുക്ത എം.പി. ആന്റോ ആന്റണി, മാത്യൂ ടി. തോമസ് എം.എൽ.എ, പ്രഫ. പി.ജെ.കുര്യൻ, സംവിധായകൻ ബ്ലസി, സ്‌റ്റീഫൻ ദേവസി, സഭ പി.ആർ. ഓ ഫാ.സി ജോ പന്തപ്പള്ളിൽ, സെക്രട്ടറി ഫാ. ഡാനിയൽ ജോൺസൺ എന്നിവർ പ്രസംഗിച്ചു.