ആലപ്പുഴ: ലഹരി ഉപയോഗവും വിപണനവും തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പൊലീസ്, എക്‌സൈസ്, പോര്‍ട്ട് വകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലയില്‍ ശക്തമായ സംയുക്ത പരിശോധന നടത്താൻ തീരുമാനം. ജില്ലാകളക്ടർ ഷാജി വി നായരുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാ നാര്‍ക്കോ കോഡിനേഷന്‍ സെന്റര്‍ (എന്‍കോഡ്) യോഗത്തിലാണ് തീരുമാനം.
ലഹരി ഉപയോഗം, വിപണനം, കൈമാറ്റം, ലഹരിവിരുദ്ധ ബോധവത്കരണപ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപിതവേദിയാണ് എൻകോഡ്.അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിലേക്ക് വരുന്ന ട്രെയിനുകള്‍, ഇന്റര്‍സ്റ്റേറ്റ് ബസുകള്‍, ഹൗസ്‌ബോട്ടുകള്‍, ബീച്ചുകള്‍, ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍ എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടത്തും.
ലഹരി സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങൾക്ക് 24 മണിക്കൂറും പങ്കുവെക്കുന്നതിനുള്ള പൊലീസ്, എക്‌സൈസ് ഫോണ്‍ നമ്പറുകള്‍ വ്യാപകമായി പ്രചരിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.ജില്ലയിൽ ജൂൺ മാസം ഇതുവരെ 196 എൻഡിപിഎസ് കേസുകൾ എടുക്കുകയും 231 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി യോഗത്തിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ അറിയിച്ചു.
ആലപ്പുഴ എക്സൈസ് ഡിവിഷൻ 89 എൻഡിപിഎസ് കേസുകളിലായി 82 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളിലായി 9.13 കിലോഗ്രാം കഞ്ചാവ്, 4 കഞ്ചാവ് ചെടി, 5 കഞ്ചാവ് ബീഡി, 62.475 ഗ്രാം ഹെറോയിന്‍, .264ഗ്രാം മെത്താംഫെറ്റമിൻ 41.5 ഗ്രാം ഹാഷിഷ് ഓയില്‍, രണ്ട് വാഹനം എന്നിവ പിടിച്ചെടുത്തു.
139.480 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും 565 കോട്പ കേസുകളിൽ നിന്ന് 113000 രൂപ പിഴ ഈടാക്കുകയും ചെയ്തു. 804 റെയ്ഡുകളിലായി 104 അബ്കാരി കേസുകളെടുക്കുകയും 88 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 10 ലിറ്റർ ചാരായം, 186.65 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, 80 ലിറ്റർ വാഷ്, 9.15 ലിറ്റർ ബിയര്‍, ഒരു വാഹനം എന്നിവ ഇവയുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തു.





