ആലപ്പുഴ : ജില്ലയിൽ അനധികൃതമായ നിലം നികത്തൽ വ്യാപകമാകുന്നത് സംബന്ധിച്ച് പരാതികൾ ലഭിച്ചതിനെത്തുടർന്ന് കർശനമായ നടപടി സ്വീകരിച്ചു തുടങ്ങി. റവന്യൂ ഉദ്യോഗസ്ഥർ അടിയന്തിര ശ്രദ്ധ ചെലുത്തി തുടർ നടപടികൾ സ്വീകരിച്ച് വിവരം റിപ്പോർട്ട് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസ് കർശന നിർദ്ദേശം നൽകിയിരുന്നു.
2024 ജനുവരി മുതൽ കാർത്തികപള്ളി താലൂക്കിലെ 28 കേസുകളും മാവേലിക്കരയിലെ ആറ് കേസുകളും കുട്ടനാട് താലൂക്കിലെ ഏഴ് കേസുകളും ചെങ്ങന്നൂർ താലൂക്കിലെ 11 കേസുകളിലും ചേർത്തല താലൂക്കിലെ മൂന്ന് കേസുകളിലും അമ്പലപ്പുഴ താലൂക്കിലെ 1 കേസും ഉൾപ്പെടെ ആകെ 58 കേസുകൾ റിപ്പോർട്ട് ചെയ്തത് പരിഗണിച്ചു.
38 കേസുകളിൽ വിചാരണ നടത്തുകയും ആറ് കേസുകളിലായി 65 സെന്റ് വസ്തു പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവാകുകയും ചെയ്തിട്ടുണ്ട്. അനധികൃത പരിവർത്തനം നടത്തിയതായി ശ്രദ്ധയിൽപ്പെട്ട കേസുകളിൽ 14 ദിവസത്തിനകം സ്വന്തം ചെലവിൽ നികത്തിയത് ഒഴിവാക്കി നിലം പൂർവസ്ഥിതിയിലാക്കുന്നതിനാണ് ഉത്തരവ് നൽകിയിട്ടുള്ളത്. അല്ലാത്ത പക്ഷം നിലം സർക്കാർ ചെലവിൽ പൂർവസ്ഥിതിയിലാക്കുകയും ചെലവായ തുക മുഴുവൻ സർക്കാർ ബന്ധപ്പെട്ട കക്ഷിയിൽ നിന്ന് ഈടാക്കാനും നിർദ്ദേശം നൽകി.
നിലം പൂർവസ്ഥിതിയിലാക്കാത്ത ബന്ധപ്പെട്ട തണ്ടപ്പേർ കക്ഷിയുടെ ഭൂരേഖകളിൽ അനധികൃത പരിവർത്തനം സംബന്ധിച്ച രേഖപ്പെടുത്തലുകൾ വരുത്താനും ഭൂമി ഈടു നൽകുന്നതിനോ വിൽക്കുന്നതിനോ തടസ്സമാകുന്നതിനാവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തുന്നതിനും നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ബാക്കിയുള്ള കേസുകൾ അന്തിമഘട്ടത്തിലാണെന്നും ജില്ല കളക്ടർ അറിയിച്ചു.