തിരുവനന്തപുരം : കെഎസ്ആർടിസി ഡ്രൈവർ യദുവിനെ തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും ഒഴിവാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് പ്രതി.
യദു നല്‍കിയ സ്വകാര്യ ഹര്‍ജിയിൽ കോടതി നിര്‍ദ്ദേശം അനുസരിച്ചാണ് കേസ് എടുത്തത്.തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.അതേസമയം, കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ മേയർ നൽകിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.
2024 ഏപ്രില്‍ 27-ാം തീയതി രാത്രി പാളയത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം. അന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവര്‍ യദുവുമായി മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടത് വലിയ വിവാദമായിരുന്നു.
മേയര്‍ അടക്കം സഞ്ചരിച്ച വാഹനത്തിന് നേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കുക മാത്രമാണ് ഇരുവരും ചെയ്തത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഒരു കുറ്റത്തെ നേരിടുന്നത് മറ്റൊരു കുറ്റമായി കണക്കാക്കേണ്ടതില്ല എന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
എന്നാല്‍ മേയറുടെ സഹോദരന് ഇതില്‍ ഇടപെടേണ്ട കാര്യമുണ്ടായിരുന്നില്ല. അനാവശ്യമായി ഇതില്‍ ഇടപെട്ടത് കൊണ്ടാണ് കേസില്‍ പ്രതി ചേര്‍ത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതിനെതിരെ യദു കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.






