തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നിറപുത്തരി ചടങ്ങ് 30-ന് രാവിലെ 05.30നും 06.30നും ഇടക്കുളള മുഹൂർത്തത്തിൽ നടക്കും. പത്മതീർത്ഥകുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽ നിന്നും വാദ്യാഘോഷങ്ങളോടെ തിരുവമ്പാടി കുറുപ്പ് തലയിലേററി എഴുന്നളളിക്കുന്ന കതിർകറ്റകൾ കിഴക്കേനാടകശാല മുഖപിൽ ആഴാതി പുണ്യാഹം ചെയ്ത് ശേഷം തലചുമടായി ശീവേലിപ്പുരയിലൂടെ പ്രദക്ഷിണം വച്ച് അഭിശ്രവണ മണ്ഡപത്തിൽ ദന്തം പതിപ്പിച്ച സിംഹാസനത്തിൽ വയ്ക്കുകയും അവിടെ പെരിയനമ്പി കതിർപൂജ നിർവ്വഹിച്ചശേഷം ശ്രീപത്മനാഭസ്വാമിയുടെയും, മറ്റ് ഉപദേവന്മാരുടെയും ശ്രീകോവിലുകളിൽ കതിർ നിറയ്ക്കും.
തുടർന്ന് അവൽ നിവേദ്യവും നടക്കും. എല്ലാ വർഷത്തെ പോലെയും ക്ഷേത്രത്തിലെ നിറപുത്തരിക്ക് ഇത്തവണയും തിരുവനന്തപുരം നഗരസഭ പ്രത്യേകം ഒരുക്കിയിട്ടുളള സ്ഥലത്ത് കൃഷി ചെയ്ത് കതിർകററകൾ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രനിൽ നിന്നും ക്ഷേത്ര ഭരണ സമിതി
അംഗം കരമന ജയൻ, എക്സിക്യുട്ടിവ് ഓഫീസർ ബി മഹേഷ് എന്നിവർ
ഏററുവാങ്ങി.
ചടങ്ങിൽ നഗരസഭ ജീവനക്കാർ, നേമം കൃഷിഭവൻ കൃഷിഓഫിസർ, ക്ഷേത്രം ജീവനക്കാർ പങ്കെടുത്തു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമത്തിൽ നിന്നും കൊണ്ട് വരുന്ന കതിരുകളും നിറപുത്തരിക്കായി ഉപയോഗിക്കും. നിറപുത്തരിയോടനുബന്ധിച്ച് നേദിച്ച് അവലും, ഭഗവാന് സമർപ്പിച്ച കതിരും
ക്ഷേത്രത്തിന്റെ എല്ലാ കൗണ്ടറുകൾ വഴിയും ഭക്തജനങ്ങൾക്ക് 50/- രൂപ നിരക്കിൽ
മുൻക്കൂറായി ബുക്കു ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.






