പത്തനംതിട്ട: കനത്ത മഴയിലും നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപം തെളിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പതിനെട്ടാംപടിയ്ക്ക് താഴെ ആഴിയിലേക്ക് അഗ്‌നി പകർന്നു.
നിറപുത്തരി ആഘോഷത്തിനായി നാളെ (തിങ്കൾ) പുലർച്ചെ 4 ന് നട തുറക്കും. 5.30 ന് പതിനെട്ടാം പടിയിൽ നിന്നും നെൽകതിരുകൾ സന്നിധാനത്തേക്ക് എത്തിച്ചു പ്രദക്ഷിണത്തിന് ശേഷം ശ്രീകോവിലിന് സമീപത്തെ മണ്ഡപത്തിൽ വെയ്ക്കും. 5.40 നും 6. 20നും മധ്യേ നിറപുത്തരി പൂജകൾ ആരംഭിക്കും. സന്നിധാനത്ത് രാത്രിയിലും മഴ തുടരുകയാണ്. തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.





