മുംബൈ : പ്രധാനമന്ത്രിനരേന്ദ്ര മോദി ഇന്ന് മൂന്ന് മുന്‍നിര നാവിക കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നിവ മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്തു. തുടർന്ന് ഇവ രാജ്യത്തിന് സമര്‍പ്പിച്ചു. ഇതാദ്യമായാണ് ഡിസ്ട്രോയർ, ഫ്രിഗേറ്റ് ഇനത്തിൽപ്പെട്ട യുദ്ധക്കപ്പലുകളും ,അന്തര്‍വാഹിനിയും ഉൾപ്പെടെ മൂന്നു ജലയാനങ്ങളുടെ കമ്മീഷനിങ്ങ് ഒന്നിച്ചു നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് മുന്‍നിര പ്ലാറ്റ്ഫോമുകളും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് എന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കരസേനാ ദിനമായി ആചരിക്കുന്ന ജനുവരി 15 ന് രാജ്യത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി ജീവന്‍ ത്യജിക്കുന്ന ഓരോ ധീര യോദ്ധാവിനെയും അഭിവാദ്യം ചെയ്യുന്നതായി മോദി പറഞ്ഞു
P15B ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ പദ്ധതിയുടെ നാലാമത്തെയും അവസാനത്തെയും കപ്പലായ INS സൂറത്ത്, ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും നൂതനവുമായ ഡിസ്ട്രോയറുകളിൽ ഒന്നാണ്. 75% തദ്ദേശീയ ഉള്ളടക്കമുള്ള ഈ കപ്പൽ, അത്യാധുനിക ആയുധ-സെൻസർ പാക്കേജുകളാലും നൂതന ശൃംഖലാ കേന്ദ്രീകൃത കഴിവുകളാലും സജ്ജമാണ്. P17A സ്റ്റെൽത്ത് ഫ്രിഗേറ്റ് പ്രോജക്റ്റിന്റെ ആദ്യ കപ്പലായ INS നീലഗിരി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഡിസൈൻ ബ്യൂറോയാണ് രൂപകൽപ്പന ചെയ്‌തത്. മെച്ചപ്പെട്ട അതിജീവനം, കടൽ സംരക്ഷണം, ചാരപ്രവർത്തനം എന്നിവയ്‌ക്കായുള്ള നൂതന സവിശേഷതകൾ ഉൾക്കൊള്ളുന്നു. P75 സ്കോർപീൻ പദ്ധതിയുടെ ആറാമത്തെയും അവസാനത്തെയും അന്തർവാഹിനിയായ INS വാഘ്ഷീർ ഫ്രാൻസിലെ നേവൽ ഗ്രൂപ്പുമായി സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌ണവീസ്, കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേഠ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിന്ദെ, അജിത് പവാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.