തിരുവനന്തപുരം : കൊച്ചിയിലെ കപ്പൽ അപകടത്തിൽ കമ്പനിക്കെതിരെ കേസെടുക്കില്ലെന്ന് സര്‍ക്കാര്‍. കപ്പൽ കമ്പനിയായ എംഎസ്‍സിക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്നും പകരം ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിക്കാനും സർക്കാർ നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് മേയ് 29-ന് മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. വിഴിഞ്ഞം തുറമുഖത്തേക്ക് ഏറ്റവുമധികം കപ്പലുകള്‍ എത്തുന്ന എം.എസ്.സി കമ്പനിയുമായി നിയമപ്രശ്‌നത്തിലേക്ക് പോയി ബന്ധം വഷളാക്കേണ്ടന്നാണ് സർക്കാർ തീരുമാനം .പകരം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള ക്ലെയിം വഴി സംസ്ഥാനത്തിനുള്ള നഷ്ടപരിഹാരം നേടിയെടുക്കും.